അങ്കമാലിയില്‍ 19കാരിയുടെ മരണത്തിനിടയാക്കിയ വാഹനാപകടം; പൊലീസ് തിരയുന്നതിനിടെ മുന്‍കൂര്‍ ജാമ്യം തേടി പ്രതി

കൊച്ചി: അങ്കമാലിയില്‍ കോളേജ് വിദ്യാര്‍ത്ഥിനി ജസ്ലിയയുടെ മരണത്തിനിടയാക്കിയ കാറപകടത്തിലെ പ്രതി ഡോ. സിറിയക് ജോര്‍ജ് മുന്‍കൂര്‍ ജാമ്യം തേടി. കോട്ടയം സെഷന്‍സ് കോടതിയിലാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്. പ്രതിക്കായി പൊലീസ് വ്യാപക തിരച്ചില്‍ നടത്തുന്നതിനിടെയാണ് നീക്കം. മുന്‍കൂര്‍ ജാമ്യത്തെ എതിര്‍ത്ത് റിപ്പോര്‍ട്ട് നല്‍കുമെന്ന് പ്രത്യേക അന്വേഷണസംഘം വ്യക്തമാക്കി.ഒളിവില്‍ കഴിയുന്ന പ്രതി വിദേശത്തേക്ക് കടക്കാതിരിക്കാന്‍ പൊലീസ് ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. അപകടം നടന്ന് അഞ്ച് ദിവസം പിന്നിട്ടിട്ടും പ്രതിയെ പിടികൂടാത്തതില്‍ പൊലീസിനെതിരെ വ്യാപക വിമർശനം ഉയരുന്നുണ്ട്.അങ്കമാലി മോര്‍ണിങ് സ്റ്റാര്‍ കോളേജിലെ രണ്ടാംവര്‍ഷ ബികോ വിദ്യാര്‍ത്ഥിനി ജസ്ലിയ ജോണ്‍സണിനെ ഫെബ്രുവരി 28ാം തീയതിയാണ് പാര്‍ട്ട് ടൈം ദോലി കഴിഞ്ഞുമടങ്ങുന്നതിനിടെ സിറിയക് ഓടിച്ച കാര്‍ ഇടിച്ചു തെറിപ്പിച്ചത്. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ജസ്ലിയ ചികിത്സയിലിരിക്കെ മസ്തിഷ്ക മരണം സംഭവിച്ചതോടെ ജസ്ലിയയുടെ അവയവങ്ങള്‍ ദാനം ചെയ്യാന്‍ കുടുംബം തീരുമാനിക്കുകയായിരുന്നു.എടവനക്കാട് സ്വദേശിയായ ജസ്ലിയ പഠനത്തോടൊപ്പം സ്പോര്‍ട്സിലും മികവ് പുലര്‍ത്തിയിരുന്നു. ജസ്ലിയ പാര്‍ട്ട്ടൈമായി ജോലി ചെയ്താണ് പഠനത്തിനുള്ള പണം കണ്ടെത്തിയിരുന്നത്. അങ്കമാലിയിലെ പിസാ വില്‍പ്പന ശാലയിലായിരുന്നു ജസ്ലിയ ജോലി ചെയ്തിരുന്നത്. ജോലിക്ക് പോയിരുന്നതിനാല്‍ കോളേജ് ഹോസ്റ്റലിലാണ് താമസിച്ചിരുന്നത്.



