കല്ലാര്‍കുട്ടി ഡാം 27ന് തുറക്കും; ജാഗ്രത നിര്‍ദേശം നല്‍കി ഇടുക്കി കലക്ടര്‍

അടിമാലി: നേര്യമംഗലം ഹൈഡ്രോ ഇലക്‌ട്രിക് പദ്ധതിയുടെ ഭാഗമായ കല്ലാര്‍കുട്ടി ഡാമില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഡിസംബര്‍ 27ന് രാവിലെ 5 മണി മുതല്‍ ഡാമിന്റെ സൂയസ് വാല്‍വ് തുറക്കും.തകരാറിലായ സ്ലൂയിസ് വാല്‍വ് തുറന്ന് ശരിയാക്കുകയാണ് ലക്ഷ്യം. ഇതിന് മുൻപ് 2009ലാണ് സ്ലൂയിസ് വാല്‍വ് പൂർണമായി തുറന്നത്. തകരാറിലായ റാക് ട്രാഷ് മാറ്റി സ്ഥാപിക്കാനാണ്. 27 മുതല്‍ 11 ദിവസത്തേക്കാണ് ഡാം തുറന്നിടുക. ഈ സമയം നേര്യമംഗലം പവർ ഹൗസിന്‍റെ പ്രവർത്തനം പൂർണമായി നിർത്തിവെക്കും. പന്നിയാർ, ചെങ്കുളം പവർ ഹൗസ് ഹൗസുകളുടെയും പ്രവർത്തനം നിർത്തി വെക്കാൻ സാധ്യതയുണ്ട്. 85 മെഗാവാട്ട് വൈദ്യുതിയാണ് നേര്യമംഗലത്തെ ഉല്പാദന ശേഷി. ചെങ്കുളം, പന്നിയാർ നിലയങ്ങളിലെ വൈദ്യുതി ഉല്‍പാദനത്തിന് ശേഷം വരുന്ന വെള്ളമാണ് കല്ലാർകുട്ടി അണകെട്ടില്‍ എത്തുക. 2009ല്‍ തുറന്ന് ടണല്‍ ഉള്‍പ്പെടെ അറ്റകുറ്റപ്പണി നടത്തിയിരുന്നു. ഈ സമയം ഡാമില്‍ അടിഞ്ഞിരുന്ന വൻ മണല്‍ ശേഖരം മുതിരപ്പുഴയാറും പെരിയാറും നിറച്ചിരുന്നു. ഇത് ലോവർ പെരിയാർ നിലയത്തിന്‍റെ പ്രവർത്തനത്തെ ബാധിച്ചിരുന്നു. 2018ല്‍ മഹാ പ്രളയവും ഈ വൈദ്യുതി നിലയങ്ങളെ പ്രതിസന്ധിയിലാക്കിയിരുന്നു. തകരാറിലായ സ്ലൂയിസ് വാല്‍വ് തുറക്കുന്നത് വകുപ്പിന് ആശങ്കയുണ്ട്. വാല്‍വ് തുറക്കുമ്ബോള്‍ മുതിരപ്പുഴയാറിലൂടെ എകദേശം 25 ക്യുമെക്‌സ് വരെ ജലം ഘട്ടം ഘട്ടമായി തുറന്ന് വിടും. പെരിയാര്‍, മുതിരപ്പുഴയാര്‍ പുഴകളുടെ ഇരുകരകളിലുമുള്ളവര്‍ അതീവജാഗ്രത പുലര്‍ത്തണമെന്ന് ജില്ല കലക്ടര്‍ അറിയിച്ചു.