
കോഴിക്കോട് ; കോഴിക്കോട് താമരശ്ശേരിയിൽ അമ്മയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ മകൻ ആഷിഖിന്റെ മാനസികാരോഗ്യം പരിശോധിക്കും. ആഷിഖിനെ കുതിരവട്ടം മാനസിക ആരോഗ്യ കേന്ദ്രത്തിൽ പ്രവേശിപ്പിച്ചു. പൊലീസ് കസ്റ്റഡിയിൽ വാങ്ങുന്നതിന് മുമ്പായാണ് മാനസികാരോഗ്യം പരിശോധിക്കുന്നത്. നാളെ ആഷിഖുമായി തെളിവെടുപ്പ് നടത്തിയേക്കും. സുബൈദയെ ആഷിഖ് വെട്ടിക്കൊലപ്പെടുത്തിയ ശേഷമുള്ള സിസിടിവി ദൃശ്യങ്ങൾ പോലീസിന് ലഭിച്ചിരുന്നു. കൊടുവാൾ വാങ്ങി പോകുന്നതും കൃത്യ നിർവ്വഹണത്തിന് ശേഷം കത്തി കഴുകുന്നതും ദൃശ്യത്തിൽ ഉണ്ടെന്നാണ് സൂചന. പ്രതിയുടെ രക്തസാമ്പിളുകൾ ഉൾപ്പെടെ ഫോറൻസിക് പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ട്. ലഹരിക്കടിമയായ ആഷിഖ് സ്വന്തം അമ്മയെ കൊലപ്പെടുത്താൻ മുൻപും പദ്ധതിയിട്ടിരുന്നു. ജന്മം നല്കിയതിനുള്ള ശിക്ഷയാണ് നടപ്പാക്കിയതെന്നായിരുന്നു നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുമ്പോൾ ആഷിഖിൻ്റെ പ്രതികരണം.ആഷിഖ് കോളേജ് കാലത്താണ് ലഹരിക്ക് അടിമയായതെന്ന് കൊല്ലപ്പെട്ട സുബൈദയുടെ സഹോദരി സക്കീന പറയുന്നത്. പ്ലസ് ടൂവിന് ഓട്ടോ മൊബൈൽ കോഴ്സാണ് ആഷിഖ് പഠിച്ചിരുന്നത്. കോളേജിൽ ചേർന്ന ശേഷം ആഷിഖ് മയക്കു മരുന്നിന് അടിമയാവുകയായിരുന്നുവെന്നും സക്കീന പറഞ്ഞു. ലഹരിക്ക് അടിമയായതിന് പിന്നാലെ ആഷിഖ് വീട്ടിൽ പലപ്പോഴും പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നു. ഇത്തരത്തിൽ പ്രശ്നമുണ്ടാക്കിയപ്പോൾ ഒരു തവണ നാട്ടുകാർ പിടിച്ച് ആഷിഖിനെ പൊലീസിൽ ഏൽപിച്ചിരുന്നു. പിന്നീട് ആഷിഖിനെ ഡീ അഡിക്ഷൻ സെൻ്ററുകളിൽ ചികിത്സയ്ക്ക് കൊണ്ടുപോകുകയായിരുന്നു. ഒരാഴ്ച മുൻപാണ് ആഷിഖ് ബെംഗളൂരുവിൽ നിന്ന് നാട്ടിൽ എത്തിയത്ത്. തേങ്ങ പൊളിക്കാന്‍ എന്ന് പറഞ്ഞ് സമീപവാസിയുടെ വീട്ടില്‍ നിന്ന് ആഷിഖ് വെട്ടുകത്തി വാങ്ങിയിരുന്നു. ഇത് ഉപയോഗിച്ചാണ് ആഷിഖ് അമ്മയെ വെട്ടികൊലപ്പെടുത്തിയത്