പത്താം ക്ളാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവം; കൊല്ലത്ത് ദമ്പതികൾ അറസ്റ്റിൽ

കൊല്ലം: പത്താം ക്ളാസ് വിദ്യാർത്ഥി ജീവനൊടുക്കിയ സംഭവത്തിൽ കൊല്ലത്ത് ദമ്പതികൾ അറസ്റ്റിലായതായി റിപ്പോർട്ട്. കൊല്ലം കുന്നത്തൂർ പടിഞ്ഞാറ് തിരുവാതിരയിൽ ഗീതു, ഭർത്താവ് സുരേഷ് എന്നിവരാണ് അറസ്റ്റിലായത്.കുന്നത്തൂർ പടിഞ്ഞാറ് ഗോപി വിലാസത്തിൽ ഗോപുവിന്റെയും രഞ്ജിനിയുടെയും മകൻ ആദികൃഷ്ണനാണ് (15) മരിച്ചത്. നെടിയിവിള വിജിഎസ്എസ് അംബികോദയം എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിയായിരുന്നു ആദി. ഡിസംബർ ഒന്നിന് ഉച്ചയ്ക്കാണ് വീടിനുള്ളിലെ ജനൽ കമ്പിയിൽ ആദികൃഷ്ണനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിദ്യാർത്ഥിയായ മകൾക്ക് സമൂഹമാദ്ധ്യമത്തിൽ സന്ദേശം അയച്ചതിന്റെ പേരിൽ പ്രതികളായ ദമ്പതികൾ ആദികൃഷ്ണനെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും മർദ്ദിക്കുകയും ചെയ്തിരുന്നു. മുഖത്ത് നീര് വരികയും ചെവിയിൽ നിന്ന് രക്തസ്രാവം ഉണ്ടാവുകയും ചെയ്തു. സംഭവത്തിൽ വീട്ടുകാർ ബാലാവകാശ കമ്മിഷന് പരാതി നൽകാനിരിക്കെയാണ് ആദികൃഷ്ണൻ ജീവനൊടുക്കിയത്. പ്രതികളുടെ മുൻകൂർ ജാമ്യാപേക്ഷ കഴിഞ്ഞദിവസം കൊല്ലം സെഷൻസ് കോടതി തള്ളിയിരുന്നു. പിന്നാലെ ഒളിവിൽപോയ ഇവരെ ഇന്ന് പുലർച്ചെ ആലപ്പുഴയിൽ നിന്ന് പൊലീസ് പിടികൂടുകയായിരുന്നു.