ആർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ, ചിത്രമുണ്ടെങ്കിൽ ഇനിയും പങ്കെടുക്കില്ല: വി ശിവൻകുട്ടി

തിരുവനന്തപുരം: രാജ്ഭവനിൽ ഔദ്യോഗിക പരിപാടിയ്ക്ക് ഭാരതാംബയുടെ ചിത്രം ഉപയോഗിച്ച വിഷയത്തിൽ തൻ്റെ നിലപാടിൽ ഉറച്ച് നിൽക്കുന്നുവെന്ന വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി. ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും ആർഎസ്എസ് കൊടി പിടിച്ച വനിതയെ രാജ്ഭവനിൽ പ്രതിഷ്ഠിക്കുന്നത് ഭരണഘടനാ വിരുദ്ധമെന്നും മന്ത്രി പറഞ്ഞു. പ്രോട്ടോക്കോൾ എന്താണെന്ന് തനിക്ക് അറിയാമെന്നും ഭാരതാംബയെക്കുറിച്ച് അതിൽ പറയുന്നില്ല എന്നും മന്ത്രി കൂട്ടിച്ചേർത്തു.ആർഎസ്എസ് ചിഹ്നം വെച്ച് പൂജിക്കേണ്ട സ്ഥലമല്ല രാജ്ഭവൻ എന്നും മന്ത്രി വ്യക്തമാക്കി. ഭാരതാംബയുടെ ചിത്രമുണ്ടെങ്കിൽ താൻ ഇനിയും പങ്കെടുക്കില്ല എന്നും ഗവർണർക്ക് സർക്കാരിനെ വെല്ലുവിളിക്കാനാകില്ല എന്നും മന്ത്രി ചൂണ്ടിക്കാണിച്ചു. തുടർന്ന് ആരിഫ് മുഹമ്മദ് ഖാനും ആർലേക്കർക്കും രണ്ട് അജണ്ടയാണെന്നും മന്ത്രി പറഞ്ഞു. ഭാരതാംബയുടെ ചിത്രം ഗവർണർ ആർഎസ്എസ് കാര്യാലയത്തിൽ കൊണ്ട് വെക്കട്ടെ. പ്രകോപനം ഉണ്ടാക്കാനും നിയമസഭ തെരഞ്ഞെടുപ്പിൽ ബിജെപിക്ക് അനുകൂലമായി പ്രവർത്തിക്കാനുമാണ് ഗവർണറുടെ ശ്രമം. ശേഷം ഭാരതാംബയുടെ ചിത്രത്തിൽ കുട്ടികൾക്ക് സംശയമുണ്ടെങ്കിൽ പാഠപുസ്തകത്തിലും കൂടി ഉൾപ്പെടുത്താമെന്നും മന്ത്രി പറഞ്ഞുഅതേസമയം, വിവാദത്തിന് പിന്നാലെ നിലപാട് കടുപ്പിക്കുക തന്നെയാണ് രാജ്ഭവൻ. ഭാരതാംബയുടെ ചിത്രം മാറ്റാൻ സാധിക്കില്ലെന്നും എല്ലാ ഉദ്ഘാടനത്തിനും ആ ചിത്രം അവിടെത്തന്നെ ഉണ്ടാകുമെന്നുമാണ് രാജ്ഭവൻ നിലപാട്. ചിത്രത്തിന് മുന്നിൽ വിളക്കുവെക്കുമെന്നുമാണ് രാജ്ഭവൻ പറഞ്ഞു. ഇതോടെ ഇനി രാജ്ഭവനിൽ സർക്കാർ പരിപാടികൾ നടക്കാനുള്ള സാധ്യതകൾ മങ്ങിയെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. സർക്കാരിൻ്റെ ഉദ്ഘാടന പരിപാടികളൊന്നും ഇനി രാജ്ഭവനിൽ നടന്നേക്കില്ല. സത്യപ്രതിജ്ഞ മാത്രമാകും നടക്കുക. ശിവൻകുട്ടിയുടെ പ്രോട്ടോകോൾ ലംഘനത്തിൽ രാജ്ഭവൻ കൂടുതൽ നടപടികളിലേക്ക് കടക്കില്ല. മന്ത്രിക്കെതിരായ പ്രസ്താവനയിൽ വിവാദം അവസാനിപ്പിക്കാനാണ് തീരുമാനം