dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഇടുക്കി നഴ്സിങ് കോളജ്; ഹോസ്റ്റലിനായി പാറേമാവ് ക്വാര്‍ട്ടേഴ്സ് നല്‍കും

തൊടുപുഴ: ഇടുക്കി മെഡിക്കല്‍ കോളജിലെ നഴ്സിങ് വിദ്യാർഥികളുടെ താമസപ്രശ്നം പരിഹരിക്കുന്നതിന് പാറേമാവ് ക്വാർട്ടേഴ്സ് ഹോസ്റ്റലിന് വിട്ടുനല്‍കാൻ തീരുമാനം.ഇതിനുള്ള നടപടി ഒരാഴ്ചക്കുള്ളില്‍ പൂർത്തിയാക്കാനും ജില്ല കലക്ടർ മെഡിക്കല്‍ കോളജ് പ്രിൻസിപ്പലിന് നിർദേശം നല്‍കി. പാറേമാവിലെ പൊതുമരാമത്ത് മന്ദിരം നഴ്സിങ് വിദ്യാർഥികളുടെ താമസത്തിന് കൈമാറാൻ ഇതിനുമുമ്ബ് നടന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ തീരുമാനമെടുത്തെങ്കിലും നടപ്പായിരുന്നില്ല. ഇതിനിടയില്‍ പൈനാവിലെ പൊതുമരാമത്ത് ഹോസ്റ്റല്‍ നഴ്സിങ് വിദ്യാർഥികളുടെ താമസത്തിന് കൈമാറാനുള്ള നീക്കങ്ങളും നടന്നിരുന്നു. ഇവിടെ താമസമുള്ള ഡോക്ടർമാരെയും പ്രഫസർമാരെയും ഒഴിപ്പിച്ച്‌ നഴ്സിങ് വിദ്യാർഥികളെ താമസിപ്പിക്കാനാണ് കഴിഞ്ഞയാഴ്ച നടന്ന അവലോകന യോഗത്തില്‍ ചർച്ച നടന്നത്. ഇക്കാര്യം അംഗീകരിക്കില്ലെന്ന നിലപാടുമായി ഡോക്ടർമാരും രംഗത്തെത്തി. ഇതോടെയാണ് ശനിയാഴ്ച നടന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ഒരാഴ്ചക്കുള്ളില്‍ നഴ്സിങ് വിദ്യാർഥികളെ പാറേമാവിലെ ക്വാർട്ടേഴ്സിലേക്ക് മാറ്റാൻ തീരുമാനിച്ചത്. മെഡിക്കല്‍ കോളജിനോട് ചേർന്ന സ്വകാര്യ ഹോസ്റ്റലിലെ പരിമിത സൗകര്യത്തില്‍ 94 കുട്ടികളാണ് താമസിക്കുന്നത്. ഇവരില്‍ രണ്ടാം വർഷ വിദ്യാർഥികളായ 45 പേരെയാണ് പാറേമാവിലേക്ക് നേരത്തേ തീരുമാനിച്ചിട്ടുള്ളത്. പാറേമാവില്‍ 12 ഫാമിലി ക്വാർട്ടേഴ്സുകളില്‍ ജീവനക്കാരാണ് താമസിക്കുന്നത്. ഒരാഴ്ചക്കുള്ളില്‍ ഇവരെ മാറ്റിത്താമസിപ്പിക്കേണ്ടിവരും. ജില്ല കലക്ടർ വി. വിഘ്നേശ്വരിയുടെ അധ്യക്ഷതയില്‍ ചേർന്ന ആശുപത്രി വികസന സമിതി യോഗത്തില്‍ ആശുപത്രി നിർമാണം വേഗത്തിലാക്കാൻ കരാർ ഏജൻസിയായ കിറ്റ്കോ മാനേജിങ് ഡയറക്ടറെ നേരിട്ട് വിളിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്. മോഡുലാർ ഓപറേഷൻ തിയറ്റർ നിർമാണം മൂന്നുമാസംകൊണ്ട് പൂർത്തിയാക്കാനും തീരുമാനിച്ചു. മെഡിക്കല്‍ കോളജ് പ്രിൻസിപ്പല്‍ ഡോ.ടോമി മാപ്പലാക്കയില്‍, ആശുപത്രി സൂപ്രണ്ട് ഡോ.സുരേഷ് വർഗീസ്, സമിതി അംഗങ്ങള്‍ തുടങ്ങിയവർ പങ്കെടുത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button