dummy_ads1-01
dummy_ads1-01
previous arrow
next arrow
News

*കെജ്രിവാളിനെ മുട്ടുകുത്തിച്ച പര്‍വ്വേശ് വര്‍മ്മയെ പോലും പിന്തള്ളി ഡല്‍ഹിയുടെ അമരത്ത്; സുഷമ സ്വരാജിന്റെ പിന്‍ഗാമിയായി തലസ്ഥാനത്തെ നാലാമത്തെ വനിതാ മുഖ്യമന്ത്രി; രേഖ ഗുപ്ത ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രി; വനിതാ വോട്ടര്‍മാരുടെ ബാഹുല്യമുള്ള ഡല്‍ഹിയില്‍ വനിതയെ തലപ്പത്തിരുത്തി ബിജെപി ഉറപ്പിക്കുന്നത് അധികാരത്തിന്റെ പുതിയ അദ്ധ്യായം*

ഡല്‍ഹി മുഖ്യമന്ത്രി സ്ഥാനത്തേക്ക് തന്നെ തിരഞ്ഞെടുത്തത് മുതിര്‍ന്ന നേതാക്കളുടെയും, പ്രവര്‍ത്തകരുടെയും അനുഗ്രഹമെന്നാണ് രേഖ ഗുപ്ത വിശേഷിപ്പിച്ചത്.

ഡല്‍ഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത (50). ബിജെപിയുടെ സുഷമ സ്വരാജ്, കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത്, എഎപിയുടെ അതിഷി എന്നിവരായിരുന്നു മുന്‍ വനിതാ മുഖ്യമന്ത്രിമാര്‍.ഇതാദ്യമായാണ് രേഖ ഗുപ്ത എം എല്‍ എയായത്. ഷാലിമാര്‍ ബാഗില്‍ നിന്ന് ആം ആദ്മി പാര്‍ട്ടിയുടെ ബന്ദന കുമാരിക്കെതിരെ 29,595 വോട്ടുകള്‍ക്കാണ് രേഖ ഗുപ്ത ജയിച്ചത്. ഡല്‍ഹി സര്‍വകലാശാല സ്റ്റുഡന്റ്‌സ് യൂണിയന്റെ മുന്‍ അദ്ധ്യക്ഷയായി തിളങ്ങിയ രേഖ ഗുപ്ത നേരത്തെ ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറിയായിരുന്നു. വനിതകളുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ടുവരുന്ന ബിജെപിയുടെ ശ്രദ്ധേയയായ നേതാവാണ്. വനിതാ വോട്ടര്‍മാര്‍ കൂടുതലുള്ള ഡല്‍ഹിയില്‍ വനിതാ മുഖ്യമന്ത്രി വരുന്നതോടെ, ബിജെപി കൂടുതല്‍ കരുത്താര്‍ജ്ജിക്കുകയാണ്. ഇന്ത്യയിലെ 21 സംസ്ഥാനങ്ങളില്‍ അധികാരത്തിലിരിക്കുന്ന ബിജെപിയുടെ ഏക വനിതാ മുഖ്യമന്ത്രിയാണ് രേഖ ഗുപ്ത

ഹരിയാനയിലെ ജുലാന സ്വദേശിയായ രേഖ എബിവിപിയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്നത്. തുടര്‍ന്ന് വിദ്യാര്‍ഥി പ്രശ്‌നങ്ങളില്‍ ഇടപെട്ട് നേതൃനിരയിലേക്ക് ഉയര്‍ന്നു. 1996ല്‍ ഡല്‍ഹി യൂണിവേഴ്‌സിറ്റി സ്റ്റുഡന്റ്‌സ് യൂണിയന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പഠനശേഷം പ്രാദേശിക രാഷ്ട്രീയത്തില്‍ സജീവമായി. 2007ല്‍ നോര്‍ത്ത് പിതംപുരയില്‍ നിന്ന് മത്സരിച്ച്‌ കൗണ്‍സിലറായി. സൗത്ത് ഡല്‍ഹി മുനിസിപ്പല്‍ കോര്‍പ്പറേഷന്‍ മേയറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. സ്ത്രീകളുടെയും കുട്ടികളുടെയും ക്ഷേമത്തിനായുള്ള ‘സുമേധ യോജന’ പോലുള്ള സംരംഭങ്ങള്‍ക്കും രേഖ നേതൃത്വം നല്‍കി. മഹിളാ മോര്‍ച്ചയുടെ ജനറല്‍ സെക്രട്ടറി, ദേശീയ എക്‌സിക്യൂട്ടീവ് അംഗം, ഡല്‍ഹി ബിജെപി ജനറല്‍ സെക്രട്ടറി എന്നി നിലകളിലും പ്രവര്‍ത്തിച്ചു. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ രേഖ ഗുപ്തയെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് ആര്‍എസ്‌എസ് നിര്‍ദേശിച്ചതോടെയാണ് നറുക്ക് വീണത്. പര്‍വ്വേശ് വര്‍മ ഉപമുഖ്യമന്ത്രിയാകും. വിജേന്ദ്ര ഗുപ്തയാണ് സ്പീക്കര്‍

1998 ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രി ആയത് സുഷമ സ്വരാജായിരുന്നു. വെറും 52 ദിവസം മാത്രമാണ് സുഷമ അധികാരത്തിലിരുന്നത്. രേഖ ഗുപ്ത ബിജെപിയുടെ രണ്ടാമത്തെ വനിതാ മുഖ്യമന്ത്രിയാണ്. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിത് 1998 മുതല്‍ 2013 വരെ ഡല്‍ഹി ഭരിച്ച്‌ ഏറ്റവും ദീര്‍ഘകാലം മുഖ്യമന്ത്രി പദത്തിലിരുന്നയാളാണ്. കഴിഞ്ഞ വര്‍ഷം കെജ്രിവാള്‍ രാജി വച്ചപ്പോള്‍ എഎപിയുടെ അതിഷി മുഖ്യമന്ത്രിയായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button