ഉണ്ടായത് വൈകാരിക പ്രകടനമെന്ന് കെയു ജനീഷ്‍കുമാർ എംഎൽഎ; വാദം തള്ളി ഡിഎഫ്ഒ, ‘ആരെയും അറസ്റ്റ് ചെയ്തിട്ടില്ല’

വനംവകുപ്പ് സാധാരണക്കാരെ മുഴുവൻ ഭീഷണിപ്പെടുത്തി കസ്റ്റഡിയിൽ എടുക്കുകയാണെന്നും ജനീഷ് കുമാര്‍ പറഞ്ഞു. എന്നാൽ, ആന ചരിഞ്ഞ കേസിൽ ഒരാളെപ്പോലും അറസ്റ്റ് ചെയ്തിട്ടില്ല. നടപക്രമങ്ങൾ പാലിച്ച് ചോദ്യംചെയ്യാനാണ് വിളിപ്പിച്ചതെന്നാണ് കോന്നി ഡിഎഫ്ഒ വ്യക്തമാക്കുന്നത്.
തിരുവനന്തപുരം/പത്തനംതിട്ട: കോന്നിയിൽ കാട്ടാന ഷോക്കേറ്റ് ചരിഞ്ഞ കേസിൽ വനം വകുപ്പ് കസ്റ്റഡിയിൽ എടുത്തയാളെ കെ.യു ജനീഷ് കുമാർ എംഎൽഎ ബലമായി മോചിപ്പിച്ച സംഭവത്തിൽ വിശദീകരണവുമായി എംഎൽഎ. ജനങ്ങളുടെ പ്രശ്നങ്ങളിലെ വൈകാരിക പ്രകടനമാണ് ഉണ്ടായതെന്നും മോശം ഭാഷ ഉപയോഗിക്കേണ്ടിവന്നതിൽ ഖേദമുണ്ടെന്നും കെയു ജനീഷ് കുമാര്‍ പ്രതികരിച്ചു.
ആന ചരിഞ്ഞതിന്റ പേരിൽ ജനങ്ങളുടെ സമാധാനം തകർക്കുകയാണ്. വനംവകുപ്പ് സാധാരണക്കാരെ മുഴുവൻ ഭീഷണിപ്പെടുത്തുകയാണ്. അകാരണമായി നാട്ടുകാരെ കസ്റ്റഡിയിൽ എടുക്കുകയാണ്. ഇതിനെയാണ് താൻ ചോദ്യം ചെയ്തത്. നടപടി ക്രമങ്ങൾ പാലിക്കാതെയാണ് 11 പേരെ കസ്റ്റഡിയിൽ എടുത്തത്. ഇത്തരം സാഹചര്യങ്ങൾ നക്സൽ സംഘടനകൾ മുതലെടുക്കുമെന്നാണ് പറഞ്ഞത്.ചില ഓഫിസർമാർ പ്രശ്നം വഷളാക്കാൻ ശ്രമിക്കുകയാണെന്നും കെയു ജനീഷ് കുമാര്‍ പറഞ്ഞു.



