എലിഫന്റ് പാര്‍ക്ക് സ്ഥാപിക്കണം: ടൂറിസം കൗണ്‍സില്‍

തൊടുപുഴ: രൂക്ഷമായ കാട്ടാന ആക്രമണം പരിഹരിക്കുന്നതിന് ഇടുക്കിയിലും വയനാട്ടിലും എലിഫന്റ് പാർക്ക് സ്ഥാപിക്കണമെന്ന് അറക്കുളം പഞ്ചായത്ത് ടൂറിസം കൗണ്‍സില്‍ ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.ഭക്ഷണത്തിനും വെള്ളത്തിനുമായി കാടിറങ്ങുന്ന ആനകളെ അവയ്ക്ക് പരിചിതമായ സാഹചര്യത്തില്‍ നിലനിർത്താനുള്ള സൗകര്യം ഒരുക്കിയാല്‍ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ നല്‍കാനാകും. ഇടുക്കി വനമേഖലയില്‍ അറക്കുളം, വാഴത്തോപ്പ് പഞ്ചായത്തുകളുടെ അതിർത്തിയായ മീൻമുട്ടിയില് എലിഫന്റ് പാർക്കിനുള്ള സാധ്യതയുണ്ട്. തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയോരത്താണ് ഇവിടം സ്ഥിതി ചെയ്യുന്നത്. വിശാലമായ പുല്‍മേടുകളും ജലസമൃദ്ധിയും ഇവിടെ ലഭ്യമാണ്. ഇത്തരം പാർക്ക് ഒരുക്കിയാല്‍ ടൂറിസം മേഖലയ്ക്കും ഉണർവ് കൈവരും. വന്യമൃഗ ഭീഷണിയില്‍ തകർന്ന ജില്ലയുടെ കാർഷിക മേഖലയെ ശക്തിപ്പെടുത്താനും ഇത്തരം പാർക്കുകൊണ്ട് കഴിയും. ഇടുക്കി വന്യജീവി സങ്കേതവുമായി അതിർത്തി പങ്കിടുന്ന അറക്കുളം പഞ്ചായത്തിലെ അക്കേഷ്യ തോട്ടങ്ങളിലൂടെ കവന്ത, ആശ്രമം ഭാഗങ്ങളിലൂടെയും വെള്ളിയാമറ്റം പഞ്ചായത്തിലെ കോഴിപ്പള്ളി, നാടുകാണി എന്നീ ആദിവാസി ഗ്രാമങ്ങളിലൂടെയും മലങ്കര ജലാശയ മേഖലകളില്‍ കാട്ടാനകള്‍ എത്താനുള്ള സാധ്യതയാണുള്ളത്. മലങ്കര ജലാശയത്തോടു ചേർന്നുള്ള അറക്കുളം, കുടയത്തൂർ, മുട്ടം, ആലക്കോട്, വെള്ളിയാമറ്റം എന്നീ പഞ്ചായത്തുകളിലെ ജനങ്ങള്‍ക്ക് ഇതു ഭീഷണിയായി മാറും. കുളമാവ് ക്ഷേത്രം, കുരിശുപള്ളി ജംഗ്ഷൻ, കലംകമഴ്ത്തി, പോത്തുമറ്റം എന്നിവിടങ്ങളില്‍ കാട്ടാനകള്‍ കൃഷി നശിപ്പിച്ചിരുന്നു. എലിഫന്റ് പാർക്കിനോടനുബന്ധിച്ച് ഡീർ പാർക്ക്, സ്നേക്ക് പാർക്ക് എന്നിവയും ഒരുക്കിയാല്‍ സഞ്ചാരികളെ ആകർഷിക്കാനാകും. സംസ്ഥാന ബജറ്റില്‍ അനുമതി നല്കിയ മൂലമറ്റം -നാടുകാണി എയർകാർ പദ്ധതി, കുളമാവ് വടക്കേപ്പുഴ ഹൈഡല്‍ ടൂറിസം പ്രോജക്ട്, കാഞ്ഞാർ വാട്ടർഷെഡ് തീംപാർക്ക് എന്നിവ സമയബന്ധിതമായി പൂർത്തിയാക്കിയാല്‍ ഇടുക്കിയിലേക്ക് സഞ്ചാരികളുടെ ഒഴുക്കുണ്ടാകും. ഇതിന് വിവിധ വകുപ്പുകളുടെ ഏകോപനം ഉണ്ടാകണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു. പത്രസമ്മേളനത്തില്‍ ടൂറിസം കൗണ്‍സില്‍ കോ-ഓർഡിനേറ്റർ സണ്ണി കൂട്ടുങ്കല്‍,ജോയിന്റ് കോ-ഓർഡിനേറ്റർമാരായ ജോസ് ഇടക്കര, കെ.ആർ.സന്തോഷ് കുമാർ എന്നിവർ പങ്കെടുത്തു.