സിഎംആർഎൽ-എക്‌സാലോജിക്; മുഖ്യമന്ത്രിയുടെ മറുപടി അഴിമതിയും അധികാര ദുർവിനിയോഗവും മറയ്ക്കുന്നതാണെന്ന് ഹർജിക്കാരൻ

തിരുവനന്തപുരം: സിഎംആര്‍എല്‍-എക്സാലോജിക് കരാറിലെ സിബിഐ അന്വേഷണത്തെ എതിര്‍ത്ത മുഖ്യമന്ത്രി പിണറായി വിജയന്റെ വാദങ്ങള്‍ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജിക്കാരന്റെ മറുപടി സത്യവാങ്മൂലം. അധികാര ദുര്‍വിനിയോഗവും അഴിമതിയും മറയ്ക്കുന്നതാണ് മുഖ്യമന്ത്രിയുടെ മറുപടിയെന്ന് ഹര്‍ജിക്കാരന്‍ എം ആര്‍ അജയന്‍ പറഞ്ഞു.മുഖ്യമന്ത്രിയുടെ അധികാര ദുര്‍വിനിയോഗം ചോദ്യം ചെയ്തുള്ള പൊതുതാല്‍പര്യ ഹര്‍ജി നിയമപരമായി നിലനില്‍ക്കും. സേവനം നല്‍കാതെയാണ് എക്സാലോജികിന് സിഎംആര്‍എല്‍ ഒരു കോടി 72 ലക്ഷം രൂപ നല്‍കിയത്. ഇക്കാര്യം ഇന്ററിം സെറ്റില്‍മെന്റ് ബോര്‍ഡ് രേഖപ്പെടുത്തിയിട്ടുണ്ട്. ബോര്‍ഡിന് മുന്നിലെ രേഖകളും സാക്ഷിമൊഴികളും എതിര്‍കക്ഷികള്‍ ഇതുവരെ നിയമപരമായി ചോദ്യം ചെയ്തിട്ടില്ലെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു.അധികാര ദുര്‍വിനിയോഗത്തിന് നിയമപരമായ പരിരക്ഷ ആവശ്യപ്പെടാനാവില്ല. വ്യക്തിപരമായി മറുപടി നല്‍കാന്‍ ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ക്ക് ബാധ്യതയുണ്ട്. ഗുരുതര ആക്ഷേപങ്ങളില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിടാനാകുമെന്നും ഹര്‍ജിക്കാരന്‍ മറുപടി നല്‍കി. അവ്യക്തവും വിശ്വാസ്യതയില്ലാത്തതുമായ മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്. അഴിമതി ഗൂഡാലോചനയാണ് സിഎംആര്‍എല്‍ – എക്സാലോജിക് കരാര്‍. രാഷ്ട്രീയ ബന്ധമുള്ള കമ്പനിയാണ് എക്സാലോജിക് എന്നും സിഎംആര്‍എല്‍ – എക്സാലോജിക് കരാറില്‍ സ്വതന്ത്ര അന്വേഷണം അനിവാര്യമാണെന്നും അജയന്‍ സത്യവാങ്മൂലത്തില്‍ പറഞ്ഞു.സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് മുഖ്യമന്ത്രി സത്യവാങ്മൂലത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എല്ലാ നിലവാരവും ഉയര്‍ത്തിപ്പിടിച്ചാണ് തന്റെ അഞ്ച് പതിറ്റാണ്ട് കാലത്തെ പൊതുജീവിതം. പൊതുതാത്പര്യ ഹര്‍ജിയിലെ ആക്ഷേപങ്ങളില്‍ അടിസ്ഥാനമില്ലെന്നും പൊതുതാത്പര്യ ഹര്‍ജി നിലനില്‍ക്കുന്നതല്ലെന്നും മുഖ്യമന്ത്രി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മകളായതിനാല്‍ കേസില്‍പ്പെടുത്തുകയാണെന്ന് വീണ ടിയും സത്യവാങ്മൂലം നല്‍കിയിരുന്നു. സിബിഐ അന്വേഷണത്തെ ശക്തമായി എതിര്‍ത്ത വീണ തന്നെ ബോധപൂര്‍വം മോശക്കാരിയാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും പറഞ്ഞു.