ഏറ്റുമാനൂർ കൂട്ട ആത്മഹത്യ; നോബിയുടെ ജാമ്യാപേക്ഷ തള്ളി

ഏറ്റുമാനൂർ രണ്ട് പെൺമക്കളെയുമായി യുവതി ജീവനൊടുക്കിയ കേസിൽ ഭർത്താവ് നോബിയുടെ ജാമ്യാപേക്ഷ കോടതി തള്ളി. ഏറ്റുമാനൂർ കോടതിയാണ് നോബിയുടെ ജാമ്യാപേക്ഷ തള്ളിയത്. പ്രതിയെ രണ്ട് ദിവസം കസ്റ്റഡിയിൽ വിട്ടു. നോബിക്ക് ജാമ്യം നൽകരുതെന്നും തെളിവ് നശിപ്പിക്കാനുള്ള സാധ്യത ഉണ്ടെന്നും പൊലീസ് കോടതിയിൽ അറിയിച്ചിരുന്നു. പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ ശേഖരിക്കുന്നതിനായി പൊലീസ് കസ്റ്റഡി അപേക്ഷയും നൽകിയിരുന്നു.കഴിഞ്ഞ ബുധനാഴ്ച ഏറ്റുമാനൂർ പൊലീസ് അറസ്റ്റ് ചെയ്ത നോബിയെ വ്യാഴാഴ്ചയാണ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്.നോബിയിൽ നിന്നും കുടുംബത്തിൽ നിന്നും കടുത്ത മാനസിക പീഡനം ഷൈനി നേരിട്ടിരുന്നതായി ബന്ധുക്കൾ ആരോപണം ഉയർത്തിയിരുന്നു.വിവാഹബന്ധം വേർപെടുത്തുന്നതിനായുള്ള നടപടികളും പുരോഗമിക്കുന്നതിനിടെയാണ് ഷൈനി ജീവനൊടുക്കിയത്. കടുത്ത സാമ്പത്തിക ബാധ്യതയെ തുടർന്ന് ജീവിതം മുന്നോട്ട് കൊണ്ടുപോകാൻ സാധിക്കുന്നില്ലെന്ന് ഷൈനി അടുത്തബന്ധുക്കളോട് വെളിപ്പെടുത്തിയിരുന്നു.അതേസമയം, കുടുംബശ്രീയിൽ നിന്ന് ഷൈനി ലോൺ എടുത്തത് ഭർതൃപിതാവിന്റെ്റെ ചികിൽസയ്ക്കും വീട് മോടിപിടിപ്പിക്കുന്നതിനുമാണെന്നും ഷൈനി അംഗമായിരുന്ന കുടുംബശ്രീ അംഗങ്ങൾ വെളിപ്പെടുത്തിയിരുന്നു. മുടങ്ങാതെ ഷൈനി ലോൺ അടച്ചിരുന്നുവെന്നും എന്നാൽ വീട്ടിൽ നിന്ന് പോയതോടെയാണ് ലോൺ മുടങ്ങിയതെന്നും അവർ വെളിപ്പെടുത്തി. നോബിയാണ് ലോൺ തടസപ്പെടുത്തിയതെന്നും ഒടുവിൽ കുടുംബശ്രീ അംഗങ്ങൾ ചേർന്ന് ലോൺ അടച്ച് തീർക്കുകയായിരുന്നുവെന്നും അവർ വ്യക്തമാക്കി.ജീവനൊടുക്കുന്നതിന് മണിക്കൂറുകൾ മുൻപ് ഷൈനിയെ നോബി വിളിച്ചിരുന്നതായി ഷൈനിയുടെ അച്ഛൻ കുര്യാക്കോസ് പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഒൻപത് മാസം മുൻപ് ഭർതൃവീട്ടുകാർ ഷൈനിയെ വീട്ടിൽ നിന്ന് ഇറക്കിവിട്ടെന്നും കല്യാണം കഴിഞ്ഞ നാൾ മുതൽ ഷൈനി ഭർത്താവിൻ്റെ വീട്ടിൽ പീഡനം നേരിട്ടുവെന്നും പിതാവ് പൊലീസിനോട് വിശദീകരിച്ചിരുന്നു.