കട്ടപ്പന- കമ്പം തുരങ്കപാതയ്ക്ക് സാദ്ധ്യതാ പഠനം നടത്താൻ തീരുമാനം

ചെറുതോണി: അന്താരാഷ്ട്ര കേരള പഠന കോണ്‍ഗ്രസിന്റെ തുടർച്ചയായി കാല്‍വരിമൗണ്ടില്‍ ചേർന്ന നവ ഇടുക്കി പുതുവഴികള്‍ എന്ന സെമിനാറില്‍ കട്ടപ്പന കമ്പം തുരങ്കപാതയുടെ സാധ്യത പഠനം നടത്തുന്നതിന് തീരുമാനിച്ചു.മുൻ ധനകാര്യ മന്ത്രി ഡോ തോമസ് ഐസക്കിന്റെ നേതൃത്വത്തില്‍ നടന്ന സെമിനാറിലാണ് നൂതനാശയം ഉയർന്നുവന്നത്. കട്ടപ്പനയില്‍ നിന്ന് ഭൂഗർഭപാത നിർമ്മിച്ചാല്‍ 12 കിലോമീറ്റർ കൊണ്ട് കമ്പത്ത് എത്തിച്ചേരാനാകും. ഇപ്പോള്‍ 40 കിലോമീറ്ററുണ്ട്. വയനാട്ടില്‍ നിർമ്മിക്കുന്ന തുരങ്കപാതയുടെ മാതൃകയില്‍ കട്ടപ്പന കമ്പം പാത നിർമിക്കാനായാല്‍ ഹൈറേഞ്ചിന്റെ വികസന സാദ്ധ്യതകള്‍ വൻതോതില്‍ ഉയരും. തമിഴ്നാട്ടില്‍ നിന്നെത്തുന്ന വിനോദസഞ്ചാരികള്‍ക്കും ശബരിമല തീർത്ഥാടകർ ഉള്‍പ്പെടെയുള്ളവർക്കും കട്ടപ്പനയിലേക്ക് എത്താൻ ഏറെ സഹായകരമായ ഒന്നാണ് തുരങ്കപാത. മൂന്നാർ, തേക്കടി, വാഗമണ്‍, ഇടുക്കി ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചയ്ക്കും വലിയ കുതിപ്പാകും.ജില്ലയുടെ വികസന സാധ്യതകള്‍ ബഹുദൂരം മുന്നോട്ട് നയിക്കുന്ന അന്തർ സംസ്ഥാന ഭൂഗർഭ പാത സി.പി.എം ജില്ലാ സെക്രട്ടറി സി.വി. വർഗീസ് രക്ഷാധികാരിയും റോമിയോ സെബാസ്റ്റ്യൻ ഉപരക്ഷാധികാരിയും ജയിൻ അഗസ്റ്റിൻ ചെയർമാനും സിബി കൊല്ലംകുടിയില്‍ സെക്രട്ടറി യായും രൂപീകരിച്ച ഗ്രീൻ വാലി ടൂറിസം കമ്ബനിയുടെ നേതൃത്വത്തിലാണ് സാദ്ധ്യതാ പഠനം നടത്തുന്നത്. പദ്ധതി സംബന്ധിച്ച് തയ്യാറാക്കിയ രൂപരേഖയുമായി മുഖ്യമന്ത്രിയെയും പൊതുമരാമത്ത് വകുപ്പ് മന്ത്രിയെയും റെയില്‍വേയുടെ ചുമതല വഹിക്കുന്ന മന്ത്രിയെയും കാണുന്നതിനും തീരുമാനമായി. സെമിനാറില്‍ സി.വി. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. എം.എം. മണി എം.എല്‍.എ, അഡ്വ. എ. രാജ എം.എല്‍.എ, സംസ്ഥാന ആസൂത്രണ ബോർഡ് അംഗങ്ങള്‍ എന്നിവർ പങ്കെടുത്തു.സമുദ്രനിരപ്പില്‍ നിന്ന് 490 മീറ്റർ മാത്രം ഉയരത്തിലാണ് കമ്ബം ടൗണ്‍ നില്‍ക്കുന്നത് കട്ടപ്പന നഗരം 870 മീറ്റർ ഉയരത്തിലാണ് നിലകൊള്ളുന്നത് കമ്ബവും കട്ടപ്പനയും തമ്മിലുള്ള ഉയര വ്യത്യാസം 270 മീറ്റർ മാത്രമാണ്. 100 മീറ്റർ പാത നിർമ്മിക്കുമ്പോള്‍ 5 മീറ്റർ വരെ ചരിവ് ആകാം എന്നാണ് നിർമ്മാണത്തിന്റെ അന്തർദേശീയ മാനദണ്ഡം. കമ്പം തുരങ്കപാത നിർമ്മിച്ചാല്‍ 2.25 മീറ്റർ ചരിവ് മാത്രമേ ഉണ്ടാവൂ. ഇപ്പോള്‍ യാഥാർത്ഥ്യമാവുന്ന ഡിണ്ടിക്കല്‍- തേനി- കുമളി നാലുവരിപ്പാതയിലേക്ക് എത്താൻ 12 കിലോമീറ്റർ സഞ്ചരിച്ചാല്‍ മതിയാകും



