മദ്യലഹരിയില്‍ ആളുമാറിപ്പോയി; ബാറില്‍ നടന്ന അടിപിടിയില്‍ പൊലീസ് ഉദ്യോഗസ്ഥനെ ബിയര്‍ കുപ്പി കൊണ്ട് അടിച്ച് യുവാവ്, കേസെടുത്ത് പൊലീസ്

ഇടുക്കി: തൊടുപുഴയില്‍ ബാറില്‍ നടന്ന അടിപിടിയില്‍ ആളുമാറി പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്ത് യുവാവ്. പുറപ്പുഴ സ്വദേശി രജീഷ് രാജനാണ് മദ്യപിച്ച് ബാറില്‍ ആക്രമണം നടത്തിയത്.ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. ബിയർ കുപ്പി കൊണ്ടുള്ള ആക്രമണത്തില്‍ തലക്ക് ഗുരുതര പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥൻ സുനില്‍ ചികിത്സയിലാണ്. ബാർ ജീവനക്കാരനുമായുള്ള വൈരാഗ്യത്തെ തുടർന്നായിരുന്നു ആക്രമണം. എന്നാല്‍ പ്രതിക്ക് ആളുമാറി പോകുകയായിരുന്നു. ആക്രമിക്കെതിരെ പൊലീസ് വധശ്രമത്തിന് കേസെടുത്തു.തൊടുപുഴ നഗരത്തിലെ ജെമിനി ബാറിലായിരുന്നു സംഭവം. ഞായറാഴ്ച ബാറില്‍ എത്തിയ രജീഷ് മദ്യപിച്ച ശേഷം വൈരാഗ്യമുള്ള ജീവനക്കാരനുമായി വാക്ക് തർക്കത്തില്‍ ഏർപ്പെട്ടു. പിന്നീട് ഇരുവരും തമ്മില്‍ ഉന്തും തള്ളുമായി. തുടർന്ന് ബിയർ കുപ്പിയുമായി ആക്രമിക്കാൻ ശ്രമിക്കുന്ന രജീഷിനെ മറ്റൊരു ജീവനക്കാരൻ പിടിച്ച് മറ്റുന്ന ദൃശ്യങ്ങളും സിസിടിവി ക്യാമറയില്‍ വ്യക്തമാണ്. ഇതിനിടെയാണ് സുഹൃത്തുക്കളെ കാണാൻ എത്തിയ സുനിലിനെ പ്രതി ആക്രമിക്കുന്നത്.സുനിലും ബാർ ജീവനക്കാരനും കാഴ്ചയില്‍ സാമ്യമുള്ളതിനാല്‍ പ്രതിക്ക് ആള് മാറിപ്പോയി. തുടർന്ന് സുനിലുമായി വാക്ക് തർക്കത്തിലേർപ്പെടുകയും ബിയർ കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു. ബാറിലുള്ളവർ ആക്രമണം തടയാൻ ശ്രമിച്ചെങ്കിലും പ്രതി സമീപത്തുണ്ടായിരുന്ന മറ്റുചില കുപ്പികളും സുനിലിൻ്റെ ദേഹത്തേക്ക് എറിഞ്ഞു. രജീഷിന് വൈരാഗ്യമുള്ള ബാറിലെ ജീവനക്കാരനായ വ്യക്തിയാണ് സുനില്‍ എന്ന് തെറ്റിദ്ധരിച്ചാണ് മർദ്ദനം നടത്തിയത് എന്ന് മൊഴി നല്‍കിയിട്ടുണ്ട്. വധശ്രമം, മാരകമായി പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകള്‍ ചുമത്തി കേസെടുത്ത രജീഷിനെ കോടതിയില്‍ ഹാജരാക്കി. ബാറില്‍ വൻ നാശ നഷ്ടമാണ് ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ബാറുടമപൊലീസ് പരാതി നല്‍കിയിട്ടുണ്ട്