കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തിയ സംഭവം; മരിച്ചത് കോളേജ് ഉടമ തന്നെയെന്ന് പൊലീസിന് സൂചന ലഭിച്ചു

തിരുവനന്തപുരം: പിഎ അസീസ് എഞ്ചിനീയറിംഗ് കോളേജിനുള്ളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദഹം കണ്ടെത്തിയ സംഭവത്തിൽ ദുരൂഹത നീങ്ങുന്നു. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹ തന്നെയെന്നും സംഭവം ആത്മഹത്യയാണെന്നും പൊലീസിന് സൂചന ലഭിച്ചു. നാളെയാണ് ഡിഎൻഎ ഫലം ലഭിക്കുക. ഔദ്യോഗിക ഡിഎൻഎ ഫലം ലഭിച്ചശേഷം മാത്രമെ മരിച്ചത് അസീസ് താഹ തന്നെയാണ് സ്ഥിരീകരിക്കു. താഹ പെട്രോൾ വാങ്ങുന്ന സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്.
ഡിസംബർ 31-നാണ് പി എ അസീസ് എൻജിനീയറിങ് കോളേജിലെ പണി നടക്കുന്ന ഹാളിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്. മരിച്ചത് കോളേജ് ഉടമ മുഹമ്മദ് അസീസ് താഹ ആണെന്നായിരുന്നു പൊലീസിന്റെ പ്രഥമിക നിഗമനം. സംഭവം നടന്ന സ്ഥലത്തിനടുത്ത് നിന്ന് താഹയുടെ വാഹനവും പൊലീസ് കണ്ടെത്തിയിരുന്നു.
താഹയുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിച്ചിരുന്നു. പ്രഥമിക അന്വേഷണത്തിൽ ആത്മഹത്യയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. പെട്രോള്‍ കൊണ്ടുവന്ന ക്യാനിന്റെ അടപ്പ് മൃതദേഹത്തിനടുത്ത് നിന്ന് കണ്ടെത്തിയിരുന്നു. മുഹമ്മദ് അസീസ് താഹയുടെ മൊബൈലും കണ്ണടയും ചെരുപ്പും സംഭവസ്ഥലത്തു നിന്നും പൊലീസിന് ലഭിച്ചിരുന്നു. ഫോണ്‍ ചാരി വെച്ച് ആത്മഹത്യ ചിത്രീകരിക്കാന്‍ ശ്രമം നടത്തിയതായി സംശയമുണ്ടെന്നും പൊലീസ് അറിയിച്ചിരുന്നു.