മതത്തിന് ഭീകരണാക്രമണവുമായി ഒരു ബന്ധവുമില്ല, രാജ്യം ഒറ്റക്കെട്ടായി നേരിടണം’ എം എ ബേബി

കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടണമെന്നും എം എം ബേബി
പത്തനംതിട്ട: ജമ്മു കശ്മീരിലെ പഹൽഗാമിൽ ഭീകരാക്രമണം ഉണ്ടായത് മതത്തിൻ്റെ പേരില്ലെന്നും എന്നാൽ ആ മതത്തിന് ഭീകരാക്രമണവുമായി ഒരു ബന്ധവുമില്ല എന്നും സിപിഐഎം അഖിലേന്ത്യ ജനറൽ സെക്രട്ടറി എം എ ബേബി. ആക്രമണത്തിൽ കേന്ദ്രം ശക്തമായ നടപടി എടുക്കണമെന്നും രാജ്യം ഒറ്റക്കെട്ടായി ആക്രമണങ്ങളെ നേരിടണമെന്നും എം എം ബേബി പറഞ്ഞു
ആക്രമണം ഉണ്ടായപ്പോൾ മുസ്ലിം മതവിശ്വാസിയായ ഒരാൾ ആക്രമണത്തിൽ നിന്നും ഒരാളെ രക്ഷപ്പെടുത്തി. അയാളെയും ഭീകരർ കൊലപ്പെടുത്തി. മതത്തെ ഉപയോഗിച്ച് ജനങ്ങളിൽ പിളർപ്പ് ഉണ്ടാക്കുന്ന ആർഎസ്എസ്സിനെ എതിർക്കണമെന്നും കേന്ദ്ര ഭരണത്തിനെതിരെ ശക്തമായ സമരം നടത്തുമെന്നും എം എ ബേബി പറഞ്ഞു.
മഅദനിയെപറ്റിയുള്ള ചോദ്യത്തിന് മഅദനിയെ ജയിലിൽ അടച്ചത് കെട്ടിച്ചമച്ച കേസിലെന്നും എല്ലാ മഹാൻമാർക്കും ഒരു ഭൂതകാലം ഉണ്ട് എന്നുമായിരുന്നു ബേബിയുടെ മറുപടി. പൊതുജീവിതത്തിൻ്റെ ഒരു ഘട്ടത്തിൽ മഅദനിക്ക് തീവ്രവാദ ആശയങ്ങൾ ഉണ്ടായിരുന്നു. പിന്നീട്അദ്ദേഹം അതിൽ പശ്ചാത്തപിച്ചു. രണ്ടാമത് മഅദനിയുടെ സുഹൃത്താണ് താൻ. സിപിഐഎം മഅദനിയെ ഇപ്പോൾ കൊണ്ട് നടക്കുന്നില്ല. അങ്ങനെ കൊണ്ട് നടക്കാൻ പറ്റുന്ന ആരോഗ്യാവസ്ഥയിലല്ല അദ്ദേഹം ഇപ്പോൾ. മഅദനിയെ സംബന്ധിച്ച് സിപിഐഎമ്മിന് കുറ്റബോധമില്ല എന്നും ബേബി കൂട്ടിച്ചേർത്തു.
സിപിഐഎമ്മിൻ്റെ സ്വാധീനം ഇനിയും വർധിപ്പിക്കാൻ താൻ പ്രവർത്തിക്കുമെന്നും ബേബി പറഞ്ഞു. പാർട്ടി കേന്ദ്ര കമ്മിറ്റിയുടെ പരിഗണനയിൽ എ പത്മകുമാർ വിഷയം വന്നിട്ടില്ല. ഭരണത്തുടർച്ച ഉണ്ടാകുമോ എന്ന ആശങ്ക ഉളളവരാണ് മുഖ്യമന്ത്രിക്കെതിരെ ചില ആഖ്യാനങ്ങൾ നടത്തുന്നത്. എക്സാലോജിക് പണമിടപാട് കേസിൽ കേന്ദ്ര ഏജൻസികൾ അന്വേഷണം നടത്തട്ടെ എന്നും സിപിഐഎമ്മിന് ഒരു അങ്കലാപ്പുമില്ല എന്നും ബേബി പറഞ്ഞു.