പെണ്‍കുട്ടിയെ ഇടിച്ചിട്ട് നിര്‍ത്താതെ പോയ വാഹനം കണ്ടെത്തി; പരിശോധിച്ചത് 19,000 വാഹനങ്ങള്‍, ദൃഷാന കോമയിൽ

കോഴിക്കോട്: വടകരയില്‍ ഒമ്പതുവയസ്സുകാരി വാഹനം ഇടിച്ച് കോമയിലായ സംഭവത്തില്‍ ഇടിച്ചിട്ട് നിര്‍ത്താതെ പോയ കാര്‍ കണ്ടെത്തി. പത്ത് മാസത്തിന് ശേഷമാണ് കാര്‍ കണ്ടെത്തുന്നത്. അപകടത്തില്‍ ഒരു സ്ത്രീ മരിച്ചിരുന്നു.പുറമേരി സ്വദേശി ഷെജീര്‍ എന്നയാളുടെ കാറാണ് ഇടിച്ചത്. മനഃപൂര്‍വ്വമായ നരഹത്യയ്ക്ക് ഷെജീറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു. നിലവില്‍ യുഎഇയില്‍ ഉള്ള ഷെജീറിനെ ഉടന്‍ നാട്ടിലെത്തിക്കും. മാര്‍ച്ച് 14 നാണ് പ്രതി വിദേശത്തേക്ക് കടന്നത്. അപകടം നടക്കുമ്പോള്‍ വാഹനത്തിന്റെ നമ്പര്‍ ശ്രദ്ധയില്‍പ്പെടാത്തതും പ്രദേശത്ത് സിസിടിവി ഇല്ലാത്തതും അന്വേഷണ ഘട്ടത്തില്‍ പൊലീസിന് മുന്നില്‍ വെല്ലുവിളിയായിരുന്നു. പിന്നാലെ ജില്ലാ ക്രൈംബ്രാഞ്ചിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കുകയായിരുന്നു. അന്വേഷണത്തിനിടെ 19,000 വാഹനങ്ങളാണ് പൊലീസ് പരിശോധിച്ചത്. വെള്ള കാറാണ് ഇടിച്ചത് എന്ന് മാത്രമായിരുന്നു അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
കണ്ണൂര്‍ മേലെ ചൊവ്വ വടക്കന്‍ കോവില്‍ സുധീറിന്റേയും സ്മിതയുടേയും മകള്‍ ദൃഷാനയെയാണ് കാറിടിച്ചത്. ഈ വര്‍ഷം ഫെബ്രുവരിലായിരുന്നു അപകടം. തുടര്‍ന്ന് കോമയില്‍ കഴിയുന്ന കുട്ടി ഇപ്പോഴും കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ബന്ധുവീട്ടിലേക്ക് പോകുന്നതിനായി ബസ്സിറങ്ങി റോഡ് മുറിച്ചുകടക്കുന്നതിനിടെ വടകരയ്ക്ക് സമീപം ചോറോട് വെച്ചാണ് കുട്ടിയേയും മുത്തശ്ശിയെയും കാര്‍ ഇടിച്ചത്. അപകടത്തില്‍ മുത്തശ്ശി മരിച്ചു. ഇടിച്ച കാര്‍ നിര്‍ത്താതെ പോവുകയായിരുന്നു. സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷനും സ്വമേധയാ കേസെടുത്തിരുന്നു.