വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവം:സ്‌കൂള്‍ മാനേജ്‌മെന്റിന് വീഴ്ച്ച പറ്റിയെന്ന് വൈദ്യുത വകുപ്പ് റിപ്പോർട്ട്

കൊല്ലം: തേവലക്കര ബോയ്‌സ് ഹൈസ്‌കൂളിലെ എട്ടാംക്ലാസ് വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ചതില്‍ സ്‌കൂള്‍ മാനേജ്‌മെന്റ് കമ്മിറ്റിക്ക് വീഴ്ച്ചയുണ്ടായെന്ന് വൈദ്യുത വകുപ്പിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. ഭൂമിയില്‍ നിന്നും ലൈനിലേക്ക് ആവശ്യമായ സുരക്ഷിത അകലം പാലിച്ചില്ലെന്നും സൈക്കിള്‍ ഷെഡിലേക്കും സുരക്ഷാ അകലം പാലിച്ചിട്ടില്ലെന്നും പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തി. സൈക്കിള്‍ ഷെഡിന് അനുമതി ലഭിച്ചിട്ടുണ്ടോ എന്നതില്‍ വ്യക്തതയില്ല. ലൈന്‍ കവചിത കേബിളുകള്‍ ആക്കി മാറ്റാന്‍ കെഎസ്ഇബി സ്‌കൂളിന്റെ അനുമതി ആവശ്യപ്പെട്ടിരുന്നെന്നും അടുത്ത മാനേജ്‌മെന്റ് കമ്മിറ്റിക്ക് ശേഷം അറിയിക്കാം എന്നായിരുന്നു സ്‌കൂളിന്റെ മറുപടിയെന്നും അന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.വിശദമായ അന്വേഷണത്തിന് ശേഷമേ വീഴ്ച്ചയുടെ ഉത്തരവാദികളെ കണ്ടെത്താന്‍ കഴിയൂ. അനധികൃതമായി സൈക്കിള്‍ ഷെഡ് നിര്‍മ്മിച്ചതിന് സ്‌കൂള്‍ അധികൃതരും ഉത്തരവാദികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വീഴ്ച്ച സംഭവിച്ചെന്ന് വൈദ്യുത വകുപ്പ് മന്ത്രി കെ കൃഷ്ണന്‍ കുട്ടി പറഞ്ഞിരുന്നു. മരണത്തിന് ഉത്തരവാദികളായവര്‍ക്കെതിരെ നടപടിയെടുക്കണമെന്നും മിഥുന്റെ കുടുംബത്തിന് ആവശ്യമായ സഹായങ്ങള്‍ നല്‍കണമെന്നും കെപിസിസി അദ്ധ്യക്ഷന്‍ സണ്ണി ജോസഫ് ആവശ്യപ്പെട്ടു.ഇന്ന് രാവിലെ സ്കൂളിൽ കളിക്കുന്നതിനിടെയാണ് എട്ടാം ക്ലാസ് വിദ്യാർത്ഥി മിഥുൻ (13) ഷോക്കേറ്റ് മരിച്ചത്. കളിക്കുന്നതിനിടെ കെട്ടിടത്തിന് മുകളിൽ വീണ ചെരുപ്പ് എടുക്കാൻ കയറിപ്പോഴായിരുന്നു അപകടം. ഷോക്കേറ്റ മിഥുനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്കൂളിന് മുകളിലൂടെ പോകുന്ന വൈദ്യുതലൈൻ അപകടരമായ അവസ്ഥയിലായിരുന്നുവെന്ന് നാട്ടുകാർ ആരോപിച്ചിരുന്നു. സ്കൂൾ അധികൃതർക്കും കെഎസ്ഇബിക്കുമെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്