ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട്; പ്രതികളായ ജീവനക്കാരുടെ മുൻകൂർ ജാമ്യ ഹർജിയിൽ വിധി ഇന്ന്

നടനും ബി.ജെ.പി നേതാവുമായ കൃഷ്ണ കുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ ആഭരണക്കടയിലെ സാമ്പത്തിക ക്രമക്കേടിൽ പ്രതികളായ മൂന്ന് വനിത ജീവനക്കാരുടെ മുൻകൂർ ജാമ്യ ഹർജിയിൽ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി പരിഗണിക്കുന്നത്. ജീവനക്കാരെ കസ്റ്റഡിയിൽ ചോദ്യം ചെയ്യണമെന്നാണ് ക്രൈം ബ്രാഞ്ചിന്റെ ആവശ്യം. ജീവനക്കാർ തട്ടിപ്പ് നടത്തിയതായി തെളിയിക്കുന്ന വ്യക്തമായ രേഖകൾ ഉളളതായി ക്രൈം ബ്രാഞ്ച് കോടതിയെ അറിയിച്ചു.ജീവനക്കാർ അന്വേഷണവുമായി ഒരു ഘട്ടത്തിലും സഹകരിക്കുന്നില്ലെന്ന് ജാമ്യ ഹർജിയെ എതിർത്ത് ക്രൈം ബ്രാഞ്ച് ഇന്നലെ കോടതിയിൽ നൽകിയ റിപ്പോർട്ടിൽ പറയുന്നു. ഭീഷണിപ്പെടുത്തി എട്ട് ലക്ഷം രൂപ വാങ്ങിയ ശേഷം തങ്ങളെ കൃഷ്ണകുമാറും മകൾ ദിയയും ചേർന്ന് തട്ടിക്കൊണ്ട് പോയതായി ജീവനക്കാരും വാദിച്ചു. ജീവനക്കാരെ തട്ടിക്കൊണ്ടു പോയെന്ന കേസിൽ കൃഷ്ണകുമാറും മകൾ ദിയയും നൽകിയ മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി ഇന്ന് വാദം കേൾക്കും. ഈ കേസുമായി ബന്ധപ്പെട്ട റിപ്പോർട്ട് ക്രൈം ബ്രാഞ്ച് കോടതിയിൽ സമർപ്പിക്കുംആദ്യഘട്ടത്തിലെ അന്വേഷണത്തിൽ തന്നെ ജീവനക്കാർ സാമ്പത്തിക തട്ടിപ്പ് നടത്തിയതായി പൊലീസിന് തെളിവ് ലഭിച്ചിരുന്നു. മൂന്ന് ജീവനക്കാരുടേയും ബാങ്ക് അക്കൗണ്ട് വിവരങ്ങളാണ് പ്രധാന തെളിവായത്. എന്നാൽ ദിയ നികുതി വെട്ടിപ്പ് നടത്താനാണ് പണം തങ്ങളുടെ അക്കൗണ്ടുകളിലേക്ക് മാറ്റിയതെന്നായിരുന്നു ജീവനക്കാരുടെ വാദം. ദിയാ കൃഷ്ണയുടെ സ്ഥാപനത്തിൽ കഴിഞ്ഞ ഒരു വർഷത്തോളമായി ഓഡിറ്റ് നടത്തിയിരുന്നില്ലെന്നും 69 ലക്ഷം തിരിമറി നടത്തിയെന്ന പരാതി വ്യാജമാണെന്നുമാണ് വനിതാ ജീവനക്കാരുടെ വാദം. അതേസമയം ജീവനക്കാർ 64 ലക്ഷം രൂപ സ്ഥാപനത്തിൽ ക്രമക്കേട് നടത്തിയതിന്റെ തെളിവുകൾ സഹിതം പോലീസ് റിപ്പോർട്ട് കോടതിയിൽ ഹാജരാക്കും.