അനന്തുവിന്റെ മരണം; കെഎസ്ഇബിക്ക് എതിരെ കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്

മലപ്പുറം: നിലമ്പൂര്‍ വഴിക്കടവില്‍ വിദ്യാര്‍ത്ഥി അനന്തു മൃഗവേട്ടയ്ക്ക് സ്ഥാപിച്ച കെണിയിൽ നിന്നും ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു. അനന്തുവിന്റെ മരണത്തില്‍ കെഎസ്ഇബിക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ പ്രവര്‍ത്തകനായ അഡ്വ. വി ദേവദാസ് സമര്‍പ്പിച്ച പരാതിയിലാണ് മനുഷ്യാവകാശ കമ്മീഷന്റെ നടപടി. അനന്തുവിന്റെ മരണവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷന് ജില്ലാ പൊലീസ് മേധാവിക്കും ഡിവിഷണല്‍ ഫോറസ്റ്റ് ഓഫീസര്‍ക്കും നോട്ടീസയച്ചിട്ടുണ്ട്.സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി 15 ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കമ്മീഷന് ജുഡീഷ്യല്‍ അംഗം കെ ബൈജുനാഥ് ആവശ്യപ്പെട്ടിരിക്കുന്നത്. ജൂലൈയില്‍ തിരൂര്‍ പി ഡബ്ല്യു ഡി റെസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.ജൂണ്‍ എട്ടിനാണ് സ്വകാര്യ ഭൂമിയില്‍ പന്നിയെ പിടികൂടാന്‍വെച്ച കെണിയില്‍ നിന്നും ഷോക്കേറ്റ് പത്താംക്ലാസ് വിദ്യാര്‍ത്ഥി അനന്തു മരിച്ചത്. സമീപത്തെ തോട്ടില്‍ മീന്‍പിടിക്കാന്‍ പോയപ്പോഴായിരുന്നു അനന്തുവിനും മറ്റ് രണ്ട് വിദ്യാര്‍ത്ഥികള്‍ക്കും ഷോക്കേറ്റത്. വല ഉപയോഗിച്ച് മീന്‍ പിടിക്കുന്നതിനിടെ വെള്ളത്തില്‍ നിന്ന് ഷോക്കേല്‍ക്കുകയായിരുന്നു. കെഎസ്ഇബി വൈദ്യുതി ലൈനില്‍ നിന്ന് നേരിട്ടാണ് കണക്ഷന് കൊടുത്തിരുന്നതെന്നും അനധികൃത ഫെന്‍സിംഗില്‍ നിന്ന് ഷോക്കേറ്റതാണെന്നും പൊലീസ് കണ്ടെത്തിയിരുന്നു.അതേ സമയം അനന്തുവിന്റെ മരണത്തില്‍ മുഖ്യപ്രതി വഴിക്കടവ് പുത്തരിപ്പാടം സ്വദേശി വിനീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പന്നിയെ പിടികൂടി മാംസ വ്യാപാരം നടത്താനാണ് കെണിവെച്ചതെന്ന് പ്രതിയും സമ്മതിച്ചിരുന്നു. പ്രതി നേരത്തെയും പന്നികളെ പിടികൂടാന്‍ ഇത്തരത്തില്‍ കെണി ഒരുക്കിയിട്ടുണ്ട്. പ്രദേശത്തെ നായാട്ട് സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായ പ്രതി വിനീഷ്. ഇത്തരത്തില്‍ കെണി സ്ഥാപിച്ച് പന്നിയെ പിടിച്ച് മാംസ വ്യാപാരം നടത്തുന്നവരെ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേയ്ക്ക് എത്തിച്ചേര്‍ന്നത്. ഇവര്‍ക്ക് സ്ഥലം ഉടമയുമായി ബന്ധമൊന്നും ഇല്ലെന്നാണ് വിവരം.ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിച്ച് മാംസം കച്ചവടം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നേരത്തെ പരാതി നല്‍കിയിരുന്നെങ്കിലും നടപടി സ്വീകരിച്ചില്ലെന്ന് നാട്ടുകാര്‍ക്ക് ആരോപിക്കുന്നു. വിദ്യാര്‍ത്ഥി ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ നരഹത്യാക്കുറ്റം ചുമത്തി പൊലീസ് നേരത്തെ കേസ് എടുത്തിരുന്നു. അപകടം ഫെന്‍സിങിന് കറണ്ട് എടുക്കാന്‍ വേണ്ടി സ്ഥാപിച്ച കമ്പിയില്‍ നിന്നെന്ന് എഫ്ഐആറില്‍ വ്യക്തമാക്കിയിട്ടുണ്ട്.മറ്റുള്ളവര്‍ക്ക് അപകടം ഉണ്ടാകുമെന്ന് അറിഞ്ഞു കൊണ്ടുള്ള പ്രവര്‍ത്തിയെന്നും എഫ്ഐആര്‍ പറയുന്നു. അനന്തു അപകടത്തില്‍പ്പെട്ടത് കാല് വൈദ്യുതി കമ്പിയില്‍ കാല് തട്ടിയതോടെയെന്നാണ് എഫ്ഐആറിലുള്ളത്. ഭാരതീയ ന്യായസംഹിത 105 വകുപ്പ് പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. അനന്തുവിന്റെ ബന്ധു സുരേഷിന്റെ പരാതിയിലാണ് പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. അനന്തുവിനെ പിടിക്കാന്‍ ശ്രമിച്ചപ്പോള്‍ സുരേഷിനും ഷോക്കേറ്റിരുന്നു. മരിച്ച അനന്തുവിന്റെ അച്ഛന്റെ ജ്യേഷ്ഠന്റെ മകനാണ് സുരേഷ്. പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന മറ്റ് രണ്ടുപേരുടെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം