ആലപ്പുഴ ഹൈബ്രിഡ് കഞ്ചാവ് കേസ്; ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി

ആലപ്പുഴയിലെ ഹൈബ്രിഡ് കഞ്ചാവ് കേസിൽ ശ്രീനാഥ് ഭാസിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. ചേർത്തല കോടതിയാണ് രഹസ്യമൊഴി രേഖപ്പെടുത്തിയത്. എക്സൈസിന്റെ ചോദ്യം ചെയ്യലിന് ശേഷം കേസിൽ ശ്രീനാഥ് ഭാസിയെ സാക്ഷിയാക്കാൻ അന്വേഷണ സംഘം തീരുമാനിച്ചിരുന്നു.താന്‍ ലഹരി ഉപയോഗിച്ചിട്ടുണ്ടെന്ന് ചോദ്യം ചെയ്യലിൽ ശ്രീനാഥ് ഭാസി സമ്മതിച്ചിരുന്നു. ലഹരിയിൽ നിന്ന് മുക്തി നേടാനുള്ള ശ്രമത്തിലാണ് താൻ എന്നായിരുന്നു ശ്രീനാഥ് ഭാസിയുടെ മൊഴി. അതിന് എക്സൈസിന്റെ സഹായം കൂടിവേണമെന്നും ശ്രീനാഥ് ഭാസി ആവശ്യപ്പെട്ടിരുന്നു.അതേസമയം, കേസിലെ പ്രതിയായ തസ്ലിമയും ശ്രീനാഥ് ഭാസിയുമായുള്ള വാട്സ്ആപ്പ് ചാറ്റുകൾ കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. ചാറ്റിൽ, ‘ഖുശ് വേണോ’ എന്ന തസ്ലിമയുടെ ചോദ്യത്തിന് ‘വെയ്റ്റ്’ എന്നാണ് ശ്രീനാഥ് ഭാസിയുടെ മറുപടി. ഖുശ് എന്നതു ലഹരി ഇടപാടുകാർക്കിടയിൽ ഹൈബ്രിഡ് കഞ്ചാവിന്റെ കോഡ് വാക്കാണ്.