പിണറായി-ആർഎസ്എസ് കോക്കസ് പ്രവർത്തിക്കുന്നു, ഷൗക്കത്ത് പിണറായിയുടെ ഒളിഞ്ഞ വക്താവ്’; പി വി അൻവർ

നിലമ്പൂർ: മുഖ്യമന്ത്രി പിണറായി വിജയനും ആർഎസ്എസും തമ്മിലുളള കോക്കസ് പ്രവർത്തിക്കുന്നുണ്ടെന്ന് നിലമ്പൂർ മുൻ എംഎൽഎയും സ്വതന്ത്ര സ്ഥാനാർത്ഥിയുമായ പി വി അൻവർ. തൃശൂർ പൂരം കലക്കി എഡിജിപി അജിത് കുമാർ ബിജെപിയുടെ ആഗ്രഹം സാധിച്ചുവെന്നും അൻവർ പറഞ്ഞു. അജിത് കുമാറിനെ ഡിജിപിയാക്കാൻ മുഖ്യമന്ത്രി കള്ളക്കളി നടത്തുന്നുണ്ട് എന്നും ഡൽഹിയിലേക്ക് അയച്ച ലിസ്റ്റിൽ അജിത് കുമാറിൻ്റെ പേരു വന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഒരു വാക്ക് പോലും പറഞ്ഞില്ല എന്നും അൻവർ കുറ്റപ്പെടുത്തി.സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ ആർഎസ്എസ് പിന്തുണ പരാമർശത്തിലും അൻവർ പ്രതികരിച്ചു. ഗോവിന്ദന്റെ ഹൃദയത്തിലുള്ളതാണ് വായിലൂടെ വന്നത്. അദ്ദേഹം പറഞ്ഞത് പച്ചയായ സത്യമാണ് എന്നുമായിരുന്നു അൻവറിന്റെ മറുപടി. ഗോവിന്ദൻ ആർഎസ്എസ് വോട്ട് ലക്ഷ്യം വെയ്ക്കുകയാണ്. എന്നാൽ ആളുകളെ തെറ്റിദ്ധരിപ്പിച്ച് വോട്ട് ലഭിക്കാൻ പോകുന്നില്ല എന്നും അൻവർ പറഞ്ഞു.തുടർന്ന് അൻവർ യുഡിഎഫ് സ്ഥാനാർത്ഥി ആര്യാടൻ ഷൗക്കത്തിനെയും വിമർശിച്ചു. എം വി ഗോവിന്ദൻ പറഞ്ഞതിനെ ആര്യാടൻ ഷൗക്കത്ത് ലളിതവൽക്കരിക്കുകയാണ്. പിണറായിയുടെ ഒളിഞ്ഞ വക്താവാണ് ഷൗക്കത്ത് എന്നും ആർഎസ്എസിനെ പിന്തുണയ്ക്കുന്നയാളാണ് ഷൗക്കത്ത് എന്നും അൻവർ വിമർശിച്ചു.അതേസമയം, ഇടതുപക്ഷം അടിയന്തരാവസ്ഥകാലത്ത് ആര്‍എസ്എസുമായി സഹകരിച്ചെന്ന പരാമര്‍ശം വിവാദമായതോടെ വിശദീകരണവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന് രംഗത്തെത്തിയിരുന്നു. തന്റെ പരാമര്‍ശം വളച്ചൊടിച്ചതാണെന്നും സൂചിപ്പിച്ചത് അടിയന്തരാവസ്ഥ കാലത്ത് ഇന്ത്യ ഒറ്റക്കെട്ടായി നീങ്ങിയ സാഹചര്യമാണെന്നും എം വി ഗോവിന്ദന് പറഞ്ഞു. ആര്‍എസ്എസുമായി സിപിഐഎം രാഷ്ട്രീയ കൂട്ടുകെട്ട് ഉണ്ടാക്കിയിട്ടില്ല. ഇനിയും ഉണ്ടാവില്ലെന്നും എം വി ഗോവിന്ദന് വ്യക്തമാക്കി.