മയക്കുമരുന്ന് പരിശോധനക്കിടെ പൊലീസിനെ ആക്രമിച്ച മൂന്നുപേര്‍ റിമാൻഡില്‍

അടിമാലി: മയക്കുമരുന്ന് പരിശോധന ഡ്രൈവിനിടെ പൊലീസിനെ ആക്രമിച്ച മൂന്നംഗ സംഘത്തെ കോടതി റിമാൻഡ് ചെയ്തു. അടിമാലി ഇരുന്നൂറേക്കർ മയിലാടുംകുന്ന് വാഴശേരിയില്‍ വീട്ടില്‍ അക്ഷയ് ജയൻ (ജപ്പാൻ -25), മില്ലുംപടി പുല്ലേകുന്നേല് രാഹുല്‍ ഷാജി (23), മില്ലുംപടി കുന്നുംപുറത്ത് ജസ്റ്റിൻ ജോണ്സണ് (22) എന്നിവരെയാണ് അടിമാലി കോടതി റിമാൻഡ് ചെയ്തത്.അടിമാലി-കുമളി ദേശീയപാത 185ല്‍ ഇരുനൂറേക്കർ അമ്ബലപടിയില് ഞായറാഴ്ച വൈകീട്ടാണ് സംഭവം. സംസ്ഥാന വ്യാപകമായി നടക്കുന്ന പരിശോധന കാമ്ബയിന്റെ ഭാഗമായി മുമ്ബ് മയക്കുമരുന്ന് കേസുകളില്‍ പ്രതികളായവരെ കേന്ദ്രീകരിച്ചും പരിശോധന നടന്നു വരുകയാണ്. ഇരുനൂറേക്കർ ക്ഷേത്രത്തിനു സമീപം കരിമ്ബ് ജൂസ് കടയില്‍ വെച്ച് അക്രമിസംഘം പൊലീസിനെ ആക്രമിക്കുകയായിരുന്നുവെന്ന് എസ്.എച്ച്.ഒ ലൈജുമോൻ പറഞ്ഞു. പ്രതികളെ സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങള്‍ക്ക് നല്കാൻ പൊലീസ് വൈമനസ്യം കാട്ടിയതായും ആക്ഷേപം ഉയർന്നു.