റബർ വിലയിൽ ഉണർവ്; പ്രതീക്ഷയിൽ കർഷകർ: തീരുവ ഭീതിയിൽ ഉലഞ്ഞ് രാജ്യാന്തര മാർക്കറ്റ്

കറുകച്ചാൽ ഓണത്തിനു പ്രതീക്ഷയേകി റബർ വില ഉയരുന്നു. ഇന്നലെ ഓപ്പൺ മാർക്കറ്റിൽ ആർഎസ്എസ് 4 കിലോയ്ക്ക് 194 രൂപയ്ക്കു വ്യാപാരം നടന്നു. കോട്ടയം, കൊച്ചി മാർക്കറ്റിൽ ആർഎസ്എസ് 4ന്റെ വില 190.5 രൂപയായി ഉയർന്നു. കഴിഞ്ഞ ദിവസം ഓപ്പൺ മാർക്കറ്റ് വില 181 രൂപയിലേക്കു താഴ്ന്നിരുന്നു. മാർക്കറ്റിലെ ചരക്കുദൗർലഭ്യമാണു വില ഉയരാൻ കാരണം. മഴ തുടരുന്നതിനാൽ ടാപ്പിങ് കുറവാണ്. വിലയിടിവ് തുടർന്നതിനാൽ കർഷകർ ചരക്കു വിൽക്കാൻ തയാറാകുന്നുമില്ല.ലാറ്റക്സ് സ്പോട്ട് വില 183 രൂപയാണ്.തീരുവയുദ്ധത്തിലെ അനിശ്ചിതത്വം മൂലം രാജ്യാന്തര മാർക്കറ്റ് ആടിയുലഞ്ഞു നിൽക്കുകയാണ്. ബാങ്കോക്ക് മാർക്കറ്റിൽ 191.20 രൂപ വരെ എത്തിയ ആർഎസ്എസ് 4 വില 186.61 രൂപയിലേക്ക് ഇടിഞ്ഞു. ഷീറ്റ് റബർ വില 200 രൂപയിൽ താഴ്ന്നാൽ വിൽക്കേണ്ടതില്ലെന്ന കഴിഞ്ഞ വർഷത്തെ തീരുമാനം ഇത്തവണയും നടപ്പാക്കുന്നതിന്റെ ഭാഗമായി റബർ ഉൽപാദക സംഘം ദേശീയ കൂട്ടായ്മ (എൻസിആർപിഎസ്) 16നു കോട്ടയത്തു യോഗം ചേരുമെന്നു ജനറൽ സെക്രട്ടറി ബാബു ജോസഫ് പറഞ്ഞു.



