നീലക്കുറിഞ്ഞി നശിപ്പിച്ച സംഭവത്തില്‍ ക്രിമിനല്‍ കേസ് എടുക്കാൻ നിര്‍ദേശം

രാജാക്കാട്: ഭൂമി കൈയേറ്റത്തെയും അനധികൃത നിർമാണത്തെയും തുടർന്ന് വിവാദമായ ബൈസണ്‍വാലി വില്ലേജിലെ ചൊക്രമുടിയില്‍ വീണ്ടും കഴിഞ്ഞ വ്യാഴാഴ്ച നടത്തിയ ഭൂമികൈയേറ്റ ശ്രമത്തിനെതിരേ ക്രിമിനല്‍ കേസെടുക്കാൻ നിർദേശം.വിവാദസ്ഥലത്ത് അതിക്രമിച്ചു കടന്ന് കാടുവെട്ടിയവർക്കും നീലക്കുറിഞ്ഞി നശിപ്പിച്ചവർക്കും എതിരേ നിയമപ്രകാരമുള്ള കേസെടുക്കാനാണ് ദേവികുളം സബ് കളക്ടർ രാജാക്കാട് പോലീസ് എസ്‌എച്ച്‌ഒയ്ക്ക് രേഖാമൂലം നിർദേശം നല്‍കിയത്. ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തിയ ബൈസണ്‍വാലി വില്ലേജ് ഓഫീസർ വാസ്തവവിരുദ്ധ റിപ്പോർട്ടാണ് നല്‍കിയതെന്ന് ചൊക്രമുടി സംരക്ഷണ സമിതി പ്രവർത്തകർ ആരോപിച്ചു. ചൊക്രമുടിയിലെ കൈയേറ്റം അന്വേഷിക്കാൻ എത്തിയ ഐ ജി കെ. സേതുരാമന്‍റെ നേതൃത്വത്തിലുള്ള സംഘം താഴിട്ടു പൂട്ടിയ ഗേറ്റ് തല്ലിപ്പൊളിച്ചാണ് ഒരു സംഘം ആളുകള്‍ കഴിഞ്ഞ വ്യാഴാഴ്ച രാവിലെ വിവാദ സ്ഥലത്ത് അതിക്രമിച്ചുകടക്കുകയും അരയേക്കറിലധികം സ്ഥലത്തെ കാട് വെട്ടുകയും ചെയ്തത്. സ്ഥലത്തു നിന്നിരുന്ന സംരക്ഷിത സസ്യമായ നീലക്കുറിഞ്ഞി ചെടികളും യന്ത്രം ഉപയോഗിച്ച് നടത്തിയ കാടുവെട്ടലില്‍ നശിപ്പിക്കപ്പെട്ടിരുന്നു.ഇതു ശ്രദ്ധയില്‍പ്പെട്ട നാട്ടുകാർ സംഘടിക്കുകയും പോലീസില്‍ വിവരം അറിയിക്കുകയും ചെയ്തു. രാജാക്കാട് പോലീസ് സ്ഥലത്തെത്തി വിവാദ ഭൂമിയില്‍ അതിക്രമിച്ചുകടന്നവരെ പുറത്താക്കി. ഇതേത്തുടർന്നാണ് സബ് കളക്ടർ കേസ് എടുക്കാൻ നിർദേശം നല്‍കിയത്.