*ആദ്യ അങ്കത്തിന് ഇന്ത്യ*

ഒന്നരപ്പതിറ്റാണ്ടിന് ശേഷം ചാമ്ബ്യൻസ് ട്രോഫി ഏകദിന ക്രിക്കറ്റ് കിരീടത്തില്‍ മുത്തമിടാനുള്ള ഇന്ത്യയുടെ പോരാട്ടത്തിന് ഇന്ന് തുടക്കമാകുന്നു. ടൂർണമെന്റിന്റെ ആതിഥേയർ പാകിസ്ഥാനാണെങ്കിലും ഇന്ത്യയുടെ മത്സരങ്ങള്‍ക്ക് വേദിയാകുന്നത് യു.എ.ഇയാണ്. ദുബായ്യില് ഇന്ത്യൻ സമയം 2.30 ന് തുടങ്ങുന്ന ആദ്യ അങ്കത്തില്‍ രോഹിത് ശർമ്മയ്ക്കും സംഘത്തിനും എതിരാളികളാകുന്നത് ബംഗ്ളാദേശാണ്.
സ്വന്തം മണ്ണില്‍ നടന്ന ഏകദിന പരമ്ബരയിലെ മൂന്ന് മത്സരങ്ങളിലും ഇംഗ്ളണ്ടിനെ തോല്‍പ്പിച്ചതിന്റെ ആത്മവിശ്വാസവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. സെഞ്ച്വറിയിലൂടെ നായകൻ രോഹിത് ശർമ്മ ഫോം വീണ്ടെടുത്തതും ശുഭ്മാൻ ഗില്‍ മികച്ചഫോമില്‍ തുടരുന്നതും ഇന്ത്യയ്ക്ക് ആവേശം പകരുന്നു. വിരാട് കൊഹ്ലിയുടെ പരിചയ സമ്ബത്തും റിഷഭ് പന്തിന് പകരം വിക്കറ്റ് കീപ്പറായി കളത്തിലിറങ്ങുന്ന കെ.എല്‍ രാഹുലിന്റെയും ശ്രേയസ് അയ്യരുടെയും നങ്കൂരമിടാനുള്ള കഴിവും ഹാർദിക് പാണ്ഡ്യയുടെ ഫിനിഷിംഗ് കപ്പാസിറ്റിയുമാണ് ബാറ്റിംഗില്‍ ഇന്ത്യയുടെ കരുത്ത്. ആള്‍റൗണ്ടർമാരായ ഹാർദിക് പാണ്ഡ്യ,രവീന്ദ്ര ജഡേജ, അക്ഷർ പട്ടേല്‍, വാഷിംഗ്ടണ്‍ സുന്ദർ എന്നിവരെ കൃത്യമായി ഉപയോഗപ്പെടുത്തുന്നതിലൂടെ ടീം ലൈനപ്പിന് കൂടുതല്‍ ആഴവും വൈവിദ്ധ്യവും നല്‍കാനായിരിക്കും കോച്ച് ഗംഭീറും ക്യാപ്ടൻ രോഹിതും ശ്രമിക്കുക. പേസർമാരായി ഷമിയും അർഷ്ദീപും ഹർഷിതുമുള്ളതില്‍ ടീമിന്റെ ആവശ്യത്തിന് അനുസരിച്ചാകും പ്ളേയിംഗ് ഇലവനിലേക്കുള്ള സെലക്ഷൻ. കുല്‍ദീപും വരുണ്‍ ചക്രവർത്തിയുമാണ് സ്പെഷ്യലിസ്റ്റ് സ്പിന്നർമാർ.
വിൻഡീസിനെതിരെ പരമ്ബരയിലെ മൂന്ന് മത്സരങ്ങളും തോറ്റശേഷമാണ് ബംഗ്ളാദേശ് ഇന്ത്യയ്ക്ക് എതിരെ ഇറങ്ങുന്നത്. നഹീദ് റാണ, ടാസ്കിൻ അഹമ്മദ് , മുസ്താഫിസുർ എന്നിവരടങ്ങിയ ബൗളിംഗ് നിരയാണ് ഇന്ത്യയ്ക്ക് വെല്ലുവിളിയാകാനിട. മഹ്മൂദള്ള,ഷാന്റോ,മുഷ്ഫിഖുർ,മെഹ്ദി ഹസൻ തുടങ്ങിയ പരിചയ സമ്ബന്നരായ താരങ്ങള്‍ ബംഗ്ളാനിരയിലുണ്ട്.