ഷെയ്ഖ് ഹസീനയെ കൈമാറണം: ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്

മുൻ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയെ കൈമാറണമെന്ന് ആവശ്യപ്പെട്ട് ഇന്ത്യയ്ക്ക് വീണ്ടും കത്തയച്ച് ബംഗ്ലാദേശ്. അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണിന്റെ വിധിയുടെ പശ്ചാത്തലത്തിലാണ് നടപടി. ബംഗ്ലാദേശ് വിദേശകാര്യ ഉപദേഷ്ടാവ് മുഹമ്മദ് തൗഹിദ് ഹൊസൈൻ ആണ് ഇക്കാര്യം അറിയിച്ചത്. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ഡോ. ഖലീലുർ റഹ്മാൻ ഡൽഹിയിൽ നിന്ന് നാട്ടിലേക്ക് മടങ്ങിയതിന് തൊട്ടുപിന്നാലെയാണ് കത്ത്.ധാക്കയിലെ അന്താരാഷ്ട്ര കുറ്റകൃത്യ ട്രൈബ്യൂണൽ മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കുറ്റങ്ങൾ ചുമത്തി ഹസീനയെ വിചാരണ ചെയ്തിരുന്നു. ബംഗ്ലാദേശിൽ പ്രക്ഷോഭം ഉണ്ടായതിനെ തുടർന്ന് 2024 ഓഗസ്റ്റിലാണ് ഹസീന അധികാരം ഉപേക്ഷിച്ച് ഇന്ത്യയിലേക്ക് പലായനം ചെയ്തത്. ഹസീനയെ തിരികെ കൊണ്ടുവരുന്നതിനായി അന്താരാഷ്ട്ര ക്രിമിനൽ കോടതിയെ സമീപിക്കുന്നതിനെക്കുറിച്ച് ഇടക്കാല സർക്കാർ ആലോചിക്കുന്നുണ്ടെന്ന് നിയമ ഉപദേഷ്ടാവ് ആസിഫ് നസ്രുൾ പറഞ്ഞു.എന്നാൽ കോടതി വിധി തള്ളിയ ഷെയ്ഖ് ഹസീന ഇന്ത്യ വിടില്ലെന്ന് അറിയിച്ചിരുന്നു. തനിക്കെതിരായ നടപടികൾ പൂർണ്ണമായും നിയമവിരുദ്ധമാണെന്നും ഇടക്കാല പ്രധാനമന്ത്രി മുഹമ്മദ് യൂനുസും അദ്ദേഹത്തോടൊപ്പമുള്ളവരും ചേർന്ന് തന്നെ ശിക്ഷിക്കാൻ നടത്തിയ ഗൂഢാലോചന ആണിതെന്നും ഷെയ്ഖ് ഹസീന ആരോപിച്ചിരുന്നു.



