സാമ്പത്തികത്തട്ടിപ്പ് കേസ്; നേമം സഹകരണ ബാങ്കിലും ഭരണസമിതി അംഗങ്ങളുടെ വീട്ടിലും ഇ ഡി റെയ്ഡ്

തിരുവനന്തപുരം: സിപിഐഎം ഭരണസമിതി 97 കോടിയോളം രൂപയുടെ തട്ടിപ്പ് നടത്തിയെന്നുള്ള പരാതിയില്‍ നേമം സഹകരണ ബാങ്കില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. കൊച്ചിയില്‍ നിന്നുള്ള ഇ ഡി സംഘമാണ് ബാങ്കിലെത്തിയത്. ഭരണസമിതി അംഗങ്ങളുടെ വീടുകളിലും പരിശോധന നടക്കുകയാണ്.97 കോടി രൂപയോളം ആണ് സിപിഐഎം ഭരണസമിതിയുടെ കാലത്ത് ബാങ്കിൽ തിരിമറി നടന്നത്. മുന്‍ ബാങ്ക് സെക്രട്ടറിമാരായ എ ആര്‍ രാജേന്ദ്ര കുമാര്‍, എസ് ബാലചന്ദ്രന്‍ നായര്‍, മുന്‍ പ്രസിഡന്റ് ആര്‍ പ്രദീപ്കുമാര്‍ അടക്കം മൂന്ന് പ്രതികളാണ് ഈ കേസില്‍ ഇതുവരെ പിടിയിലായത്. ഇതില്‍ രാജേന്ദ്രകുമാര്‍ ആണ് ഏറ്റവും അവസാനം പിടിയിലായത്. അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍ പ്രകാരം 31 കോടി രൂപ ഇയാള്‍ കവര്‍ന്നുകഴിഞ്ഞ ദിവസം രാജേന്ദ്രനെ ബാങ്കിലെത്തിച്ച് നടത്തിയ തെളിവെടുപ്പില്‍ ക്രൈം ബ്രാഞ്ച് സംഘത്തിന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു എന്നാണ് സൂചന. 34.26 കോടി രൂപ ലോണ്‍ നല്‍കിയ വകയില്‍ തിരിച്ചടവ് കിട്ടാനുണ്ട്. ഇതില്‍ 15.55 കോടി രൂപയ്ക്ക് മാത്രമേ ഈടായി രേഖയുളളൂ. വിശദമായ രണ്ടാംഘട്ട ചോദ്യം ചെയ്യലില്‍ രാജേന്ദ്രകുമാറിന് മറ്റു പ്രതികളിലേക്കുള്ള സൂചനകള്‍ ലഭിക്കുമെന്നാണ് ക്രൈംബ്രാഞ്ച് അന്വേഷണ സംഘത്തിന്റെ പ്രതീക്ഷ. തെളിവെടുപ്പ് നടക്കുന്നു എന്ന വിവരമറിഞ്ഞ് നൂറുകണക്കിന് നിക്ഷേപകര്‍ പ്രതിഷേധവുമായി ബാങ്കിലെത്തിയിരുന്നു.



