ഹേമചന്ദ്രന് കൊലക്കേസ്: മുഖ്യപ്രതി നൗഷാദ് മെഡിക്കല്‍ കോളേജ് പൊലീസിന്റെ കസ്റ്റഡിയില്‍

കോഴിക്കോട്: ഹേമചന്ദ്രൻ്റെ കൊലക്കേസ് പ്രതി നൗഷാദ് മെഡിക്കൽ കോളേജ് പൊലീസിൻ്റെ കസ്റ്റഡിയിൽ. ബെംഗളൂരു വിമാനത്താവളത്തിൽ വെച്ചാണ് കസ്റ്റഡിയിലെടുത്തത്. പ്രതിയെ കസ്റ്റഡിയിൽ എടുക്കുന്ന ദൃശ്യങ്ങൾ ലഭിച്ചു. ഇയാളെ ഉടൻ കേരളത്തിലെത്തിക്കും. വയനാട്ടിൽ നിന്ന് കാണാതായ ഹേമചന്ദ്രനെ കൊന്ന് കുഴിച്ചുമൂടിയ കേസിലെ പ്രതിയാണ് നൗഷാദ്.എന്നാൽ ഹേമചന്ദ്രൻ്റെത് ആത്മഹത്യയാണെന്ന് നേരത്തെ വെളിപ്പെടുത്തി നൗഷാദ് ഫേസ്ബുക്ക് ലൈവിൽ പങ്കെടുത്തിരുന്നു. കൊലപാതകം എന്ന് പറയുന്നത് തന്നെ തെറ്റാണെന്നും മൃതദേഹം കണ്ടപ്പോൾ മറ്റ് വഴിയില്ലെന്ന് സുഹൃത്തുക്കൾ പറഞ്ഞത് അനുസരിച്ചാണ് കുഴിച്ചിട്ടതെന്നും നൗഷാദ് പറഞ്ഞിരുന്നു. ചെയ്ത തെറ്റിന് ജയിലിൽ കിടക്കാന്‍ തയ്യാറാണെന്നും നാട്ടിലെത്തി പൊലീസില്‍ കീഴടങ്ങുമെന്നും നൗഷാദ് വ്യക്തമാക്കിയിരുന്നു അതേസമയം ഹേമചന്ദ്രനെ കൊലപ്പെടുത്തിയത് നൗഷാദിന്റെ നേതൃത്വത്തില്‍ തന്നെയാണ് എന്നാണ് പോലീസിൻ്റെ കണ്ടെത്തൽ. തെറ്റുപറ്റിപ്പോയെന്ന് അന്വേഷണ സംഘത്തിന് നൗഷാദ് വാട്ട്സ്ആപ്പ് സന്ദേശം അയച്ചിരുന്നതായി പൊലീസ് നേരത്തെ അറിയിച്ചിരുന്നു. സൗദി അറേബ്യയിലായിരുന്ന നൗഷാദിൻ്റെ വിസിറ്റിംഗ് വിസയുടെ കാലാവധി ഈ മാസം എട്ടിന് അവസാനിച്ചിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നൗഷാദ് കേരളത്തിലേക്ക് മടങ്ങിയെത്തിയത്.ജൂൺ 28-ന് ഒന്നര വർഷം മുമ്പ് കോഴിക്കോട് നിന്ന് കാണാതായ വയനാട് സുൽത്താൻ ബത്തേരി സ്വദേശി ഹേമചന്ദ്രൻ്റെ മൃതദേഹം കണ്ടെത്തി. വയനാട് ചേരമ്പാടിയിലെ വനത്തിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. നൗഷാദ് ഹേമചന്ദ്രനെ ട്രാപ്പ് ചെയ്തതാണ് വയനാട്ടിലേക്ക് കൊണ്ടുപോയതെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ ഡിസിപി അരുൺ കെ പവിത്രൻ നേരത്തെ പറഞ്ഞിരുന്നു. ഹേമചന്ദ്രൻ നൗഷാദിന് പണം കൊടുക്കാനുണ്ടായിരുന്നുവെന്നും അത് വാങ്ങിയെടുക്കാനുള്ള വഴിയാണെന്നും ട്രാപ്പെന്നും അദ്ദേഹം പറഞ്ഞു.