മൂഴിക്കൽ കൊലപാതകം; അദ്നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം

കോഴിക്കോട് മൂഴിക്കലിൽ പെൺകുട്ടിയെ കൊലപ്പെടുത്തിയ ശേഷം ജീവനൊടുക്കിയ അദ്നാൻ്റെ സുഹൃത്തുക്കളെ ചോദ്യം ചെയ്യാനൊരുങ്ങി അന്വേഷണ സംഘം. കൊലപാതകത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കും. അദ്നാൻ്റെ മൊബൈൽ ഫോണും പോലീസ് വിശദമായി പരിശോധനക്ക് വിധേയമാക്കും.ഇന്നലെ പുലർച്ചെയാണ് കോഴിക്കോട് മൂഴിക്കലിലെ 16 കാരി നസ്രീന അതിദാരുണമായി കൊലപ്പെട്ടത്. തുണി ഉപയോഗിച്ച് കഴുത്തിൽ മുറുക്കി ശ്വാസംമുട്ടിച്ചാണ് കൊലപാതകമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. പെൺകുട്ടിയുടെ മുത്തശ്ശിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്താനും ബന്ധുവായ അദ്നാൻ ശ്രമിച്ചു. ഇതിന് പിന്നാലെ യുവാവ് ജീവനൊടുക്കി. അദ്നാന്റെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക പോസ്റ്റ്മോർട്ടം റിപ്പോർട്ട്. മോഷണ ശ്രമത്തിനിടെയുണ്ടായ കൊലപാതകം എന്ന നിഗമനത്തിലാണ് പോലീസ്. വീട്ടിൽ മോഷണത്തിനുള്ള ശ്രമം നടന്നതായും പൊലീസ്. നസ്രീനയോട് അദ്നാന് വൈരാഗ്യം ഉണ്ടായിരുന്നതായും അന്വേഷണം സംഘം പറയുന്നു.യുവാവിൻ്റെ സ്വഭാവ ദൂഷ്യം പെൺകുട്ടി കണ്ടുപിടിച്ചതിന് പിന്നാലെ അദ്നാനെ വീട്ടിൽ നിന്ന് പുറത്താക്കിയിരുന്നു. ഈ പക കൊലപാതകത്തിലേക്ക് നയിച്ചോ എന്ന് പരിശോധിക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് അദ്നാന്റെ അടുത്ത സുഹൃത്തുക്കളെ ചോദ്യം ചെയ്യുന്നത്. അദ്നാന്റെ മൊബൈൽ ഫോണും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഇട്ട് തുറന്നാണ് അദ്നാൻ വീടിനകത്ത് കയറിയത്. വൈകിട്ട് ഏഴരയോടെയാണ് യുവാവ് വീട്ടിലെത്തിയെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്.



