ഭാരതീയനായി മാത്രമാണ് താൻ സംസാരിച്ചത്’; വിദേശ രാജ്യങ്ങളിൽ നിന്ന് മികച്ച പിന്തുണ ലഭിച്ചെന്ന് ശശി തരൂര്‍

ന്യൂഡൽഹി: ഓപ്പറേഷന്‍ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാന്‍ അഞ്ച് രാജ്യങ്ങള്‍ സന്ദര്‍ശിച്ചെന്നും അവരുടെ പിന്തുണ ലഭിച്ചെന്നും കോൺഗ്രസ് നേതാവ് ശശി തരൂര്‍ എംപി. ഒരു ഭാരതീയനായി മാത്രമാണ് താൻ സംസാരിച്ചതെന്നും ഭാരതത്തിന് വേണ്ടി സംസാരിക്കുകയായിരുന്നു തൻ്റെ കടമ. ആ കടമ പൂർത്തിയാക്കിയെന്നും മടങ്ങിയെത്തിശേഷം ശശി തരൂര്‍ ഡല്‍ഹിയില്‍ വ്യക്തമാക്കി.
പനാമ, ഗയാന, കൊളംബിയ, ബ്രസീൽ, അമേരിക്ക എന്നിവിടങ്ങളിലാണ് തരൂരിന്‍റെ നേതൃത്വത്തിലുള്ള സർവകക്ഷി സംഘം സന്ദർശനം നടത്തിയത്. പ്രധാനമന്ത്രി വിളിച്ച യോഗത്തിൽ വൈകിട്ട് റിപ്പോർട്ട് കൈമാറുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ രാഷ്ട്രീയത്തെ കുറിച്ച് ഇപ്പോൾ പറയാനില്ല. വിവാദങ്ങൾക്ക് മറുപടി സമയമാകുമ്പോൾ പറയുമെന്നും ശശി തരൂര്‍ പറഞ്ഞു.
അമേരിക്കൻ പ്രസിഡൻ്റിനെ കാണാൻ കഴിഞ്ഞില്ലയെന്നും വൈസ് പ്രസിഡൻ്റിനെ അടക്കമുള്ളവരെ കണ്ടുവെന്നും ശശി തരൂര്‍ പറഞ്ഞു. തങ്ങളോട് സംസാരിക്കുമ്പോൾ ആരും വ്യാപാരത്തിന്റെ കാര്യമോ മധ്യസ്ഥതയുടെ കാര്യമോ പറഞ്ഞില്ലയെന്നും തരൂര്‍ പറഞ്ഞു.