ആശാ വർക്കേഴ്സ് സമരം; ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി

സെക്രട്ടേറിയറ്റിന് മുന്നിലെ ആശാ വർക്കേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട ഹർജിയിൽ ഇടപെടാതെ ഹൈക്കോടതി. സമരം ഒത്തുതീർപ്പാക്കാൻ സർക്കാരിന് നിർദ്ദേശം നൽകണമെന്ന ഹർജിയിൽ ഇടപെടാൻ കോടതി തയ്യാറായില്ല. പ്രശ്നപരിഹാരത്തിന് കമ്മിറ്റി രൂപീകരിച്ചെന്ന് സർക്കാർ കോടതിയെ അറിയിച്ചിട്ടുണ്ട്. മൂന്നു മാസത്തിനകം കമ്മിറ്റി റിപ്പോർട്ട് സമർപ്പിക്കും എന്ന് സർക്കാർ കോടതിയിൽ പറഞ്ഞു. പൊതുതാൽപര്യ ഹർജിയിലാണ് ഹൈക്കോടതി നടപടി.
ആശാ സമരം അനിശ്ചിതമായി തുടരുകയാണെന്നും സമരം അവസാനിപ്പിക്കുന്നതിനായി സംസ്ഥാന സർക്കാർ ഇടപെടൽ നടത്തുന്നില്ലെന്നുമായിരുന്നു ഹർജി. തുടർന്ന് സർക്കാരിന്റെ അഭിപ്രായം ഹൈക്കോടതി തേടി. ഇതിൽ സർക്കാർ മറുപടി നൽകുകയും ചെയ്തു. ഒരു സമിതിയെ നിയമച്ചിട്ടുണ്ടെന്നും ഇതിന്റെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ മതിയായ തീരുമാനം എടുക്കുമെന്ന് സർക്കാർ വ്യക്തമാക്കി. ഇത് രേഖപ്പെടുത്തിക്കൊണ്ടാണ് ഹൈക്കോടതി ഹർജിയിൽ ഇടപെടാൻ വിസമ്മതിച്ചത്.
ഓണറേറിയം വർധന ആവശ്യപ്പെട്ട് ആശ വർക്കേഴ്സ് നടത്തി വരുന്ന സമരം 66 ആം ദിവസത്തിലേക്ക്. ആവശ്യം അംഗീകരിക്കും വരെ സമരത്തിൽ നിന്ന് പിന്നോട്ട് ഇല്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് ആശവർക്കേഴ്സ്. സർക്കാരുമായുള്ള തുടർ ചർച്ചകൾക്ക് വഴിയടഞ്ഞെങ്കിലും മുഖ്യമന്ത്രി ചർച്ചക്ക് വിളിക്കുമെന്ന പ്രതീക്ഷയിലാണ് സമരക്കാർ.