ഇടത് കണ്ണിനുള്ള ചികിത്സ വലത് കണ്ണിന് നൽകി; തിരുവനന്തപുരം സർക്കാർ കണ്ണാശുപത്രിയിൽ വീഴ്ച; ഡോക്ടർക്ക് സസ്പെൻഷൻ

തിരുവനന്തപുരം: തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ഗുരുതര വീഴ്ച. ഇടത് കണ്ണിന് നല്‍കേണ്ട ചികിത്സ വലത് കണ്ണിന് മാറി നല്‍കി. ബീമാപള്ളി സ്വദേശിനി അസൂറ ബീവിക്കാണ് ചികിത്സ മാറി നല്‍കിയത്. സംഭവത്തില്‍ ആശുപത്രിയിലെ അസിസ്റ്റന്റ് പ്രൊഫസര്‍ എസ് എസ് സുജീഷിനെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തു.ഇടത് കണ്ണിന് മങ്ങല്‍ അനുഭവപ്പെതിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു മാസമായി തിരുവനന്തപുരം സര്‍ക്കാര്‍ കണ്ണാശുപത്രിയില്‍ ചികിത്സയിലായിരുന്നു അസൂറ ബീവി. ഡോക്ടറെ കണ്ട് മരുന്ന് ഉപയോഗിക്കുന്ന രീതിയായിരുന്നു അസൂറ ബീവി പിന്തുടര്‍ന്നത്. കിടത്തി ചികിത്സിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ എത്തിയ അസൂറ ബീവി ഡോക്ടര്‍ നിര്‍ദേശിച്ച പ്രകാരം ചില ഡ്രോപ്‌സുകള്‍ വാങ്ങി പോയി. എന്നാല്‍ കണ്ണിലെ മങ്ങല്‍ പൂര്‍ണമായും മാറിയില്ല. ഇതേ തുടര്‍ന്ന് അസൂറ ബീവി വീണ്ടും ആശുപത്രിയില്‍ എത്തി. ഇതോടെ ഇഞ്ചക്ഷന്‍ നല്‍കാന്‍ ഡോക്ടര്‍ തീരുമാനിച്ചു. ഇതനുസരിച്ച് അസൂറ ബീവിയുടെ മകന്‍ ഡോക്ടറുടെ നിര്‍ദേശ പ്രകാരം പുറത്തുനിന്ന് മരുന്ന് വാങ്ങി വന്നു. തുടര്‍ന്ന് അസൂറ ബീവിയെ ഓപ്പറേഷന്‍ തീയറ്ററില്‍ കയറ്റി. ഇടത് കണ്ണിനായിരുന്നു മൂടലെങ്കിലും അത് ശ്രദ്ധിക്കാതെ ഡോക്ടര്‍ വലത് കണ്ണിന് ഇഞ്ചക്ഷന്‍ നല്‍കുകയായിരുന്നു.പുറത്തിറങ്ങിയ ശേഷമാണ് അസൂറ ബീവിക്ക് കണ്ണ് മാറിയെന്നുള്ള കാര്യം മനസിലായത്. തുടര്‍ന്ന് ഡോക്ടറോട് വിവരം പറഞ്ഞു. എന്നാല്‍ തനിക്ക് പറ്റിയ തെറ്റിയ ന്യായീകരിക്കുന്ന നിലപാടാണ് ഡോക്ടര്‍ സുജീഷ് സ്വീകരിച്ചത്. വലത് കണ്ണിനായിരുന്നു കൂടുതല്‍ ചുവപ്പെന്നും അതിനാലാണ് ആ കണ്ണിന് ഇഞ്ചക്ഷന്‍ നല്‍കിയതെന്നുമായിരുന്നു ഡോക്ടര്‍ പറഞ്ഞത്. ഇതിന് പിന്നാലെ അസൂറ ബീവിയുടെ ബന്ധുക്കള്‍ ആരോഗ്യവകുപ്പിന് പരാതി നല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തത്.