dummy_ads1-01
dummy_ads1-01
previous arrow
next arrow
കേരളം

തുരങ്കപാത: തടസ്സങ്ങള്‍ നീങ്ങി, ഇനി നിര്‍മാണത്തിലേക്ക് കടക്കാം

താമരശ്ശേരി ചുരത്തിന്റെ ബദലായി നിർമിക്കുന്ന ആനക്കാംപൊയില്‍ – കള്ളാടി – മേപ്പാടി തുരങ്കപാതയുടെ നിർമാണം തുടങ്ങുന്നതിനുള്ള പ്രധാന കടമ്ബകടന്നു. മാർച്ച്‌ ഒന്നിന് ചേർന്ന യോഗത്തില്‍ പദ്ധതിക്ക് അന്തിമാനുമതി നല്‍കാൻ സംസ്ഥാന പരിസ്ഥിതി ആഘാത നിർണയ അതോറിറ്റി വിദഗ്ധസമിതി ശുപാർശ ചെയ്തു.പാരിസ്ഥിതിക അനുമതിയായിരുന്നു പ്രധാന തടസ്സം. നിബന്ധനകളോടെയാണ് അന്തിമാനുമതിക്ക് ശുപാർശ നല്‍കിയിരിക്കുന്നത്. ഇനി രേഖാമൂലമുള്ള അനുമതി ലഭിക്കുന്നതോടെ കരാറെടുത്ത കമ്ബനിക്ക് വർക്ക് ഓർഡർ നല്‍കി നിർമാണമാരംഭിക്കാൻ കഴിയും. സ്ഥലമെടുപ്പ് നടപടികള്‍ 90 ശതമാനം പൂർത്തിയാക്കിയിട്ടുണ്ട്. നിർമാണവസ്തുക്കളുടെ അവശിഷ്ടങ്ങള്‍ സൂക്ഷിക്കാനുള്ള സ്ഥലംകൂടിമാത്രമേ ഇനി ഏറ്റെടുക്കാനുള്ളൂ.തുരങ്കപാത നിർമാണം പരിസ്ഥിതിലോല പ്രദേശത്തായതിനാല്‍ ഉചിതമായ സുരക്ഷാ മുൻകരുതലുകള്‍ സ്വീകരിച്ച്‌ നിർമാണം നടത്തുക, മണ്ണിടിച്ചില്‍ സാധ്യതയുള്ള സ്ഥലങ്ങളില്‍ സൂക്ഷ്മ സ്കെയില്‍ മാപ്പിങ് നടത്തുകയും നിരീക്ഷിക്കുകയും ചെയ്യുക, ടണല്‍ റോഡിന്റെ ഇരുഭാഗത്തും അതിതീവ്രമഴ മുന്നറിയിപ്പ് നല്‍കുന്നതിന് കാലാവസ്ഥാനിരീക്ഷണ സ്റ്റേഷനുകള്‍ സ്ഥാപിക്കുക, ഭൂമിയുടെ ഘടനയനുസരിച്ച്‌ ടണലിങ് രീതികള്‍ തിരഞ്ഞെടുക്കുക, കളക്ടർ ശുപാർശചെയ്യുന്ന നാലുപേരടങ്ങുന്ന വിദഗ്ധസമിതി രൂപവത്കരിക്കുക, അപ്പൻകാപ്പ് ആനത്താര സംരക്ഷിക്കുന്നതിന് 3.0579 ഹെക്ടർ വനഭൂമി ഏറ്റെടുക്കുക, വംശനാശഭീഷണി നേരിടുന്ന ‘ബാണാസുര ചിലപ്പൻ’ പക്ഷിയുടെ സംരക്ഷണത്തിന് നിരീക്ഷണം നടത്തുക, നിർമാണത്തിലേർപ്പെടുന്നവർക്ക് മതിയായ സുരക്ഷ ഒരുക്കുക, ഇരുവഴിഞ്ഞിപ്പുഴയുടെ സ്വാഭാവിക ഒഴുക്ക് തടയാത്ത രീതിയില്‍ നിർമാണം നടത്തുക, ടണലിന്റെ ഉള്ളിലെ വായുവിന്റെ ഗുണനിലവാരം തുടർച്ചയായി നിരീക്ഷിക്കുക തുടങ്ങിയ നിബന്ധനകളാണ് സമിതി മുന്നോട്ടുവെച്ചിട്ടുള്ളത്. ഈ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിന് ഓരോ ആറുമാസവും യോഗം ചേർന്ന് റിപ്പോർട്ട് നല്‍കണം. ഇതെല്ലാം പാലിക്കുമെന്ന് കരാർ കമ്ബനികള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. 2134 കോടി രൂപയാണ് പദ്ധതിച്ചെലവ്.തുരങ്കം നിർമിക്കുന്നതിന് ദിലീപ് ബില്‍ഡ് കോണ്‍ ലിമിറ്റഡിനും സമീപനറോഡിന്റെ നിർമാണത്തിന് റോയല്‍ ഇൻഫ്രാസ്ട്രക്ചർ കമ്ബനിക്കുമാണ് കരാർ നല്‍കിയിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button