ഇടുക്കി തൂക്കുപാലം പുഷ്പകണ്ടത്ത് അസം സ്വദേശിനിയെ ഭർത്താവ് തലക്കടിച്ച് കൊലപ്പെടുത്തി.

അസം സ്വദേശിനിയായ ബാലെ ടുടു(49)വിനെയാണ് ഭർത്താവ് ഷനിചാർ മർഡി (53) കൊലപ്പെടുത്തിയത്.ഞായറാഴ്ച്ച രാത്രിയിലായിരുന്നു കൊലപാതകം. ഒരു മാസം മുമ്പാണ് ദമ്പതികൾ ജോലിക്കായി പുഷ്പകണ്ടത്തെത്തിയത്. ഞായറാഴ്ച്ച ശമ്പള പൈസ ലഭിച്ചതിനു പിന്നാലെ മദ്യവും വീട്ടു സാധനങ്ങളും വാങ്ങിയ ദമ്പതികൾ പുഷ്പകണ്ടത്തെ തോട്ടത്തിലെ താമസ സ്ഥലത്തെത്തി. തുടർന്ന് ഭർത്താവിന്റെ സുഹൃത്തിനെ മദ്യം കഴിക്കാൻ വിളിച്ചു വരുത്തുകയായിരുന്നു.മൂവരും ഒരുമിച്ച് മദ്യം കഴിച്ച ശേഷം ഉറങ്ങാൻ കിടന്നു. ഭർത്താവും സുഹൃത്തും വീടിനുള്ളിലും ഭാര്യ സമീപത്തെ ഷെഡ്ഡിലുമാണ് കിടന്നത്. രാത്രി ഉറക്കമുണർന്ന ഭർത്താവ് സമീപത്ത് കിടന്ന സുഹൃത്തിനെ കാണാതെ വന്നതോടെ തിരഞ്ഞിറങ്ങി. ഈ സമയത്ത് ഷെഡ്ഡിനു സമീപത്ത് ഭാര്യയെയും സുഹൃത്തിനെയും കാണാൻ പാടില്ലാത്ത വിധത്തിൽ കാണുകയായിരുന്നു.ഇതോടെ മൂവരും തമ്മിൽ വാക്കേറ്റവും അടിപിടിയുമായി. ഇതിനിടെ സുഹൃത്ത് ഏലക്കാട്ടിലൂടെ ഓടി രക്ഷപെട്ടു. ഇതിനു പിന്നാലെ ഷനിചാർ മർഡി തടിക്കഷണം ഉപയോഗിച്ച് ഭാര്യയെ ക്രൂരമായി മർദിച്ചു. ബോധം മറഞ്ഞ ഇവരെ വലിച്ചിഴച്ച് വീട്ടിനുള്ളിൽ ഇട്ട ശേഷം പുലർച്ചെ ഉടമയെ വിളിച്ച് ഭാര്യയെ കൊലപ്പെടുത്തിയതായി അറിയിക്കുകയായിരുന്നു.തൊഴിലുടമ അറിയിച്ചതനുസരിച്ച് സ്ഥലത്തെത്തിയ നെടുങ്കണ്ടം പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തു. മൃതദേഹം ഇടുക്കി മെഡിക്കൽ കോളജിലേക്ക് മാറ്റിയിട്ടുണ്ട്. ഇടുക്കി എസ്.പി ടി.കെ വിഷ്ണു പ്രദീപ് ഐ.എ.എസ്, കട്ടപ്പന ഡി.വൈ.എസ്.പി നിഷാന്ത് മോൻ, നെടുങ്കണ്ടം സി.ഐ ജർലിൻ വി സ്കറിയ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു കേസന്വേഷണം.