ഇഷ്ടികകളിലും മരപ്പലകകളിലും സ്വർണ നിറം പൂശി സ്വർണ ബിസ്‌ക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന; അറസ്റ്റ്

ബെംഗളൂരു: ഇഷ്ടികകളിലും മരപ്പലകകളിലും സ്വർണ നിറം പൂശി സ്വർണ ബിസ്‌ക്കറ്റാണെന്ന് തെറ്റിദ്ധരിപ്പിച്ച് വിൽപന നടത്തിയ സംഘം ബിഹാറിൽ അറസ്റ്റിൽ. ബെംഗളൂരു പൊലീസിന്റെ സെൻട്രൽ ക്രൈം ബ്യൂറോയാണ് മൂന്നംഗ സംഘത്തെ ബിഹാറിൽ നിന്ന് പിടികൂടിയത്. റബികുൽ ഇസ്‌ലാം, യദിഷ് അലി, അൻവർ ഹുസൈൻ എന്നിവരാണ് അറസ്റ്റിലായത്. വിപണി വിലയുടെ പകുതി വിലയ്ക്കായിരുന്നു ഇവർ വ്യാജ സ്വർണ കട്ടികൾ വിൽപന നടത്തിയിരുന്നത്.കോറമംഗലയിലെ ഇവരുടെ വീട്ടിൽ നിന്നും 970 ഗ്രാം വ്യാജ സ്വർണം പൊലീസ് പിടിച്ചെടുത്തു. ഇഷ്ടികകളും മരപ്പലകകളും സ്വർണ വർണം കൊണ്ട് മിനുക്കി സ്വർണ ബിസ്‌ക്കറ്റുകൾക്ക് സമാനമായ മുദ്രകൾ പതിപ്പിച്ചിരുന്നു. ആളുകളെ വിശ്വാസത്തിലെടുക്കാൻ ആദ്യം ഒരുഗ്രാമിൽ താഴെ തൂക്കം വരുന്ന യഥാർത്ഥ സ്വർണം നൽകിയായിയുന്നു തട്ടിപ്പ്. വീടിന്റെ തറയെടുക്കുമ്പോൾ സ്വർണ നിധി കിട്ടി എന്നായിരുന്നു തട്ടിപ്പ് സംഘം ഉപഭോക്താക്കളോട് പറഞ്ഞിരുന്നത്