ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് സെപ്തംബർ 9ന്

ന്യൂഡൽഹി: ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. സെപ്റ്റംബർ 9നാണ് തെരഞ്ഞെടുപ്പ്. വോട്ടെണ്ണലും അന്ന് നടക്കും. ആഗസ്റ്റ് 21നാണ് നാമനിർദ്ദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി. ആഗസ്റ്റ് 22ന് സൂക്ഷ്മ പരിശോധന നടക്കും. ജഗ്ദീപ് ധൻകർ രാജിവെച്ചതിനെ തുടർന്നാണ് ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പ് ആവശ്യമായി വന്നത്.പാർലമെന്റിൻ്റെ ഇരു സഭകളിലെയും അംഗങ്ങൾ ഉൾപ്പെടുന്ന ഒരു ഇലക്ടറൽ കോളേജാണ് ഉപരാഷ്ട്രപതിയെ തിരഞ്ഞെടുക്കുന്നത്. രഹസ്യ ബാലറ്റിലൂടെയാണ് തിരഞ്ഞെടുപ്പ് നടക്കുക. ഓരോ എംപിയും സ്ഥാനാർത്ഥികളെ മുൻഗണന ക്രമത്തിൽ റാങ്ക് ചെയ്താണ് വോട്ട് രേഖപ്പെടുത്തുന്നത്. എല്ലാ വോട്ടുകൾക്കും തുല്യ മൂല്യമാണുള്ളത്ഇന്ത്യയുടെ ചരിത്രത്തിൽ കാലാവധി പൂർത്തിയാക്കും മുൻപ് രാജിവയ്ക്കുന്ന മൂന്നാമത്തെ ഉപ രാഷ്ട്രപതിയാണ് ജഗ്ദീപ് ധൻകർ. ധൻകറിന് മുൻപ് വി വി ഗിരി, ആർ വെങ്കിട്ടരാമൻ എന്നിവരായിരുന്നു കാലാവധി പൂർത്തിയാകും മുൻപ് രാജിവച്ച മറ്റ് ഉപരാഷ്ട്രപതിമാർ. ഇരുവരും തിരഞ്ഞെടുപ്പിൽ മത്സരിക്കാനായിരുന്നു ഉപരാഷ്ട്രപതി പദവി ഉപേക്ഷിച്ചത്. ഇവർക്ക് ശേഷം ഗോപാൽ സ്വരൂപ് പഥ, ശങ്കർ ദയാൽ ശർമ്മ എന്നിവർ ആ സ്ഥാനത്തേക്കെത്തിയിരുന്നു.ജൂലൈ 21നായിരുന്നു ജഗ്ദീപ് ധൻകർ ഉപരാഷ്ട്രപതി സ്ഥാനം രാജിവെച്ചത്. ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാണിച്ചായിരുന്നു ധൻകറിൻ്റെ രാജി. ‘ഭരണഘടനയുടെ ആർട്ടിക്കിൾ 67(എ) പ്രകാരം ഞാൻ രാജിവെക്കുന്നു. ഇതുവരെ നൽകിയ പിന്തുണയ്ക്ക് രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും മുഴുവൻ പാർലമെന്റംഗങ്ങൾക്കും നന്ദി പറയുന്നു. ആരോഗ്യം അനുവദിക്കാത്തതിനാൽ മാറിനിൽക്കുന്നു’ എന്നായിരുന്നു രാഷ്ട്രപതി ദ്രൗപതി മുർമുവിനയച്ച രാജി കത്തിൽ ധൻകർ വ്യക്തമാക്കിയിരുന്നത്.ജസ്റ്റിസ് യശ്വന്ത് വർമയെ കുറ്റവിചാരണ ചെയ്യാനുളള പ്രമേയ നോട്ടീസ് രാജ്യസഭയിൽ സ്വീകരിച്ചതിനെച്ചൊല്ലി കേന്ദ്രസർക്കാരുമായുണ്ടായ തർക്കമാണ് രാജിയിലേക്ക് നയിച്ചതെന്ന സൂചനകൾ പുറത്ത് വന്നിരുന്നു. ഇംപീച്ച്മെൻ്റ് നടപടികൾക്ക് മുൻകൈ എടുക്കുമെന്ന് കേന്ദ്രസർക്കാർ ഉപരാഷ്ട്രപതിയെ അറിയിച്ചിരുന്നു. ഇതിനിടെ ഇംപീച്ച്മെൻ്റുമായി ബന്ധപ്പെട്ട് പ്രതിപക്ഷം മുന്നോട്ടുവെച്ച പ്രമേയം ധൻകർ സ്വീകരിക്കുകയായിരുന്നു. ഇത് കേന്ദ്രസർക്കാരിൽ വലിയ അതൃപ്തിയുണ്ടാക്കിയെന്നും, അവ മൂർച്ഛിച്ചതോടെ ധൻകർ പൊടുന്നനെ രാജി പ്രഖ്യാപിച്ചുവെന്നുമാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.