ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച രണ്ടാനച്ഛനും മുത്തച്ഛൻറെ സുഹൃത്തും അറസ്റ്റിൽ

തിരുവനന്തപുരം: പോത്തൻകോടിനടുത്ത് ഒമ്പത് വയസുകാരിയെ പീഡനത്തിന് ഇരയാക്കിയ രണ്ടാനച്ഛനും മുത്തച്ഛൻറെ സുഹൃത്തും അറസ്റ്റിൽ.അടുത്തിടെയായി കുട്ടിയുടെ സ്വഭാവത്തിൽ മാറ്റങ്ങൾ കണ്ടതിനെ തുടർന്ന് അധ്യാപിക അമ്മയെ വിവരമറിയിക്കുകയായിരുന്നു. രണ്ട് വർഷത്തോളം കുട്ടി പീഡനത്തിനിരയായെന്ന് പോത്തൻകോട് പൊലീസ് പറഞ്ഞു. 31 കാരനായ കല്ലിയൂർ സ്വദേശി, 55 കാരനായ ആറ്റിപ്ര സ്വദേശി എന്നിവരാണ് പൊലീസ് പിടിയിലായത്. നേരത്തെ സ്‌കൂൾ കുട്ടിയെ മർദിച്ച കേസിൽ പ്രതിയാണ് രണ്ടാനച്ഛൻ. പീഡന വിവരം പുറത്തുപറഞ്ഞാൽ അമ്മയെ കൊന്നുകളയുമെന്ന് ഇയാൾ ഭീഷണിപ്പെടുത്തിയെന്നും കുട്ടി പറഞ്ഞു. കുട്ടിയുടെ മുത്തച്ഛന്റെ സുഹൃത്തും ഒരു ദിവസം വീട്ടിലെത്തി പീഡിപ്പിക്കാൻ ശ്രമിച്ചതായും കുട്ടി പറഞ്ഞു. ഇയാൾ കെഎസ്ആർടിസിയിലെ താത്കാലിക ഡ്രൈവറാണ്. കുട്ടിയുടെ അമ്മ ഒരു മാസം മുമ്പാണ് വിദേശത്ത് പോയത്. അധ്യാപിക വിവരമറിയിച്ചതിൻറെ പശ്ചാത്തലത്തിൽ അമ്മ നാട്ടിൽ തിരിച്ചെത്തി കുട്ടിയെ കൗൺസിലിംഗിന് വിധേയമാക്കി. കൗൺസിലിങ്ങിനിടെ കുട്ടി പീഡന വിവരം പറയുകയായിരുന്നു. സംഭവത്തിൽ പരാതി ലഭിച്ചതിൻറെ അടിസ്ഥാനത്തിൽ പോത്തൻകോട് പൊലീസാണ് പ്രതികളെ പിടികൂടിയത്.