dummy_ads1-01
dummy_ads1-01
previous arrow
next arrow
News

ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ പ്രധാനമന്ത്രി എപ്പോഴാണ് സര്‍വ്വകക്ഷിയോഗം വിളിക്കുക:ചോദ്യങ്ങളുമായി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ചോദ്യങ്ങള്‍ ആവര്‍ത്തിച്ച് കോണ്‍ഗ്രസ്. ഓപ്പറേഷന്‍ സിന്ദൂര്‍ വിവരിക്കാന്‍ എപ്പോഴാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി യോഗം വിളിക്കുകയെന്ന് എഐസിസി ജനറല്‍ സെക്രട്ടറി ജയ്‌റാം രമേശ് ചോദിച്ചു. പഹല്‍ഗാം ആക്രമണം നടത്തിയ തീവ്രവാദികള്‍ ഇപ്പോഴും സ്വതന്ത്രരാണ്. എന്തുകൊണ്ടാണ് ഇപ്പോഴും അവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാത്തത്? സിഡിഎസ് നടത്തിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തില്‍ ഓപ്പറേഷന്‍ സിന്ദൂറിന്റെ അവലോകനം ഉണ്ടാകുമോ? പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂര്‍ രണ്ട് ദിവസം ചര്‍ച്ച ചെയ്യുമോ? ‘- ജയ്‌റാം രമേശ് ചോദിച്ചു. ഓപ്പറേഷന്‍ സിന്ദൂര്‍ പ്രതിനിധി സംഘത്തെ പ്രധാനമന്ത്രി കണ്ടതില്‍ തെറ്റില്ലെന്നും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളെ എപ്പോഴാണ് മോദി കാണാന്‍ പോകുന്നതെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. എക്‌സിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
32 രാജ്യങ്ങളിലേക്ക് അയച്ച ഏഴ് പാര്‍ലമെന്റ് പ്രതിനിധി സംഘങ്ങളിലെ അംഗങ്ങളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച്ച നടത്തി. ഇനിയെങ്കിലും എല്ലാ രാഷ്ട്രീയ പാര്‍ട്ടികളുടെയും നേതാക്കളുടെയും യോഗം ചേര്‍ന്ന് പാകിസ്താനോടും ചൈനയോടുമുളള ഇന്ത്യയുടെ ഭാവി നിലപാടിനെക്കുറിച്ചും സിംഗപ്പൂരില്‍ ഇന്ത്യയുടെ ചീഫ് ഡിഫന്‍സ് ഓഫീസര്‍ നടത്തിയ വെളിപ്പെടുത്തലിനെക്കുറിച്ചും പ്രതികരിക്കുമോ? പഹല്‍ഗാം ഭീകരാക്രമണത്തിനു ശേഷമുളള രാജ്യത്തിന്റെ സുരക്ഷയെക്കുറിച്ചും വിദേശനയ വെല്ലുവിളികളെക്കുറിച്ചും പാര്‍ലമെന്റിന്റെ വരാനിരിക്കുന്ന മണ്‍സൂണ്‍ സമ്മേളനത്തില്‍ പൂര്‍ണമായ ഒരു ചര്‍ച്ച നടത്താന്‍ തയ്യാറാണോ? പൂഞ്ചിലും ഗഗാംഗീറിലും ഗുല്‍മാര്‍ഗിലുമെല്ലാം ഉണ്ടായ ഭീകരാക്രമണത്തില്‍ ഉള്‍പ്പെട്ട പഹല്‍ഗാം തീവ്രവാദികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരുമോ? കാര്‍ഗില്‍ റിവ്യൂ കമ്മിറ്റി പോലെ വിദഗ്ദരുടെ ഒരു സംഘം രൂപീകരിച്ച് ഓപ്പറേഷന്‍ സിന്ദൂര്‍ വിശദമായി വിശകലനം ചെയ്യുമോ?- ജയ്‌റാം രമേശ് ചോദിച്ചു.
ഇന്നലെയാണ് പ്രധാനമന്ത്രി സര്‍വ്വകക്ഷി പ്രതിനിധി സംഘങ്ങളുമായി കൂടിക്കാഴ്ച്ച നടത്തിയത്. ഡല്‍ഹിയിലെ ലോക് കല്യാണ്‍ മാര്‍ഗിലുളള പ്രധാനമന്ത്രിയുടെ വസതിയില്‍വെച്ചായിരുന്നു കൂടിക്കാഴ്ച്ച. ഭീകരവാദത്തിനെതിരായ പോരാട്ടത്തില്‍ കൂടുതല്‍ രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ വിവിധ രാജ്യങ്ങളിലേക്ക് സര്‍വ്വകക്ഷി പ്രതിനിധി സംഘങ്ങളെ അയച്ചത്. അതിര്‍ത്തി കടന്നുളള ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പാകിസ്താന്‍ നല്‍കുന്ന പിന്തുണ മറ്റ് രാജ്യങ്ങളെ ബോധ്യപ്പെടുത്തുകയായിരുന്നു സംഘങ്ങളുടെ ലക്ഷ്യം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button