ഓൺലൈൻ ഗെയ്മിംഗ്; തമിഴ്‌നാട് സർക്കാരിന്റെ പാതിരാ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഓൺലൈൻ ഗെയ്മിംഗിനുള്ള പാതിരാ നിയന്ത്രണം ശരിവെച്ച് മദ്രാസ് ഹൈക്കോടതി. രാത്രി 12 മണി മുതൽ പുലർച്ചെ അഞ്ച് മണിവരെയുള്ള ബ്ലാങ്ക് അവറിൽ തമിഴ്‌നാട് സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണത്തിനാണ് അംഗീകാരം. ഓൺലൈൻ ഗെയ്മിംഗ് കമ്പനികൾ നൽകിയ ഹർജികൾ ഹൈക്കോടതി തള്ളി.പൗരന്മാരുടെ ആരോഗ്യവും ക്ഷേമവും ഉറപ്പാക്കാനുള്ളതാണ് നിയന്ത്രണമെന്നും സർക്കാർ ഏർപ്പെടുത്തിയ നിയന്ത്രണം യുക്തിപരമെന്നും ഹൈക്കോടതി നിരീക്ഷിച്ചു. ഗെയ്മിംഗിൽ പങ്കെടുക്കുന്നവരുടെ കെവൈസി നൽകണമെന്ന സർക്കാർ ഉത്തരവിനും അംഗീകാരം നൽകി. റിസർവ്വ് ബാങ്ക് ഏർപ്പെടുത്തിയ കെവൈസി വെരിഫിക്കേഷൻ നടപടിക്രമങ്ങൾ ഗെയ്മിംഗ് കമ്പനികൾ പാലിക്കണം. സർക്കാർ ഏർപ്പെടുത്തിയ പാതിരാ നിയന്ത്രണം നിയമ വിരുദ്ധമെന്ന ഗെയ്മിംഗ് കമ്പനികളുടെ വാദം ഹൈക്കോടതി തള്ളി.ജസ്റ്റിസുമാരായ എസ്എം സുബ്രമണ്യൻ, കെ രാജശേഖർ എന്നിവർ ഉൾപ്പെട്ട ബെഞ്ചിന്റേതാണ് നടപടി. നിയന്ത്രണം ഏർപ്പെടുത്താൻ സംസ്ഥാനത്തിന് അധികാരമില്ലെന്നും ഐടി നിയമത്തിന് കീഴിൽ കേന്ദ്ര സർക്കാരിനാണ് നടപടിയെടുക്കാൻ അധികാരം എന്നുമുള്ള വാദവും ഹൈക്കോടതി അംഗീകരിച്ചില്ല. ഗെയ്മർമാർ സ്വന്തം ജീവിതം നശിപ്പിക്കുന്നുവെന്നത് വ്യക്തിപരമായ തീരുമാനം ആണെന്ന കമ്പനികളുടെ വാദവും ഹൈക്കോടതി തള്ളി.