കനത്ത മഴ: വെള്ളിലാംകണ്ടം കുഴല്‍പാലം മണ്ണിടിച്ചില്‍ ഭീഷണിയില്‍

കട്ടപ്പന: അയ്യപ്പൻകോവില്‍ -കാഞ്ചിയാർ പഞ്ചായത്തുകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വെള്ളിലാംകണ്ടം കുഴല്‍പാലം മഴക്കാലമായതോടെ മണ്ണിടിച്ചില്‍ ഭീഷണിയില്‍മലയോര ഹൈവേ നിർമ്മാണത്തിന്റെ ഭാഗമായി പാലത്തില്‍ അറ്റ കുറ്റ പണികള്‍ നടത്തിയിരുന്നു. എന്നാല്‍ പല ഭാഗത്തും മണ്ണ് ഒലിച്ചുപോയി വലിയ വിള്ളലുകള്‍ രൂപപ്പെട്ടു. ഏഷ്യയിലെ രണ്ടാമത്തെ മണ്‍പാലം കൂടിയാണിത്. മലയോര ഹൈവേയുടെ നിർമാണ പ്രവർത്തനങ്ങള്‍ ആരംഭിക്കുന്നതിന് മുമ്ബ് കുഴല്‍പാലത്തിന്റെ നവീകരണത്തിനായി നിരവധി പദ്ധതികള്‍ ഇരുപഞ്ചായത്തുകളും സംസ്ഥാന സർക്കാരും തയ്യാറാക്കിയിരുന്നു.എന്നാല്‍ ഇതൊന്നും ഫലപ്രദമായ രീതിയില്‍ നടപ്പിലാക്കാൻ സാധിച്ചില്ല. നിലവില്‍ പാലത്തിന്റെ തനിമയും പഴമയും നശിപ്പിക്കുന്ന തരത്തിലാണ് നിർമാണ പ്രവർത്തനങ്ങള്‍ നടന്നുവരുന്നത്. പാലത്തിന്റെ നിർമാണ പ്രവർത്തനങ്ങള്‍ നടക്കുന്ന സമയത്ത് ഇവിടുത്തെ പശകൂടിയ മണ്ണ് മറ്റു മേഖലയിലേക്ക് കൊണ്ടുപോകുകയും പാഴ് മണ്ണ് പാലത്തില്‍ നിക്ഷേപിക്കുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് മഴ പെയ്യുമ്ബോള്‍ മണ്ണ് ഒഴുകി പോകുകയും വലിയ ഗർത്തങ്ങള്‍ രൂപപ്പെടുകയും ചെയ്തത്. ശാസ്ത്രീയത ഇല്ലാത്ത കോണ്‍ക്രീറ്റ് മതിലുകളുടെ നിർമാണ പ്രവർത്തനമാണ് ഇവിടെ നടക്കുന്നതെന്നും ആരോപണമുണ്ട്. മഴ ശക്തി പ്രാപിച്ചാല്‍ മഴവെള്ളം ഒഴുകിപ്പോകുന്നതിന് കൂടുതല്‍ സംവിധാനങ്ങളും കുഴല്‍ പാലം ശരിയായ രീതിയില്‍ സംരക്ഷിക്കപ്പെടുന്നതിനുള്ള നടപടികളും നിർമാണ പ്രവർത്തനങ്ങളും നടത്തിയില്ലെങ്കില്‍ ഇത് തകർച്ചയിലേയ്ക്ക് എത്തും