കബഡി മത്സരത്തിൽ ജയിച്ച ദളിത് വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപിച്ച് പ്രബലജാതിക്കാർ, വിരലുകളറ്റു, ഗുരുതര പരിക്ക്

ചെന്നൈ: തമിഴ്നാട് തൂത്തുക്കുടിയിൽ കബഡി മത്സരത്തിൽ ജയിച്ച ദളിത് വിദ്യാർത്ഥിയെ വെട്ടിപ്പരിക്കേൽപിച്ച് പ്രബല ജാതിക്കാർ. 11ആം ക്ലാസ് വിദ്യാർത്ഥി ദേവേന്ദ്ര രാജയെ ആണ് പ്രബലജാതിക്കാർ ആയ മൂന്ന് യുവാക്കൾ സ്കൂളിലേക്ക് പോകും വഴി ആക്രമിച്ചത്. ബസിൽ നിന്ന് വിളിച്ചിറക്കിയാണ് ദേവേന്ദ്ര രാജയെ വെട്ടിയത്. ദേവേന്ദ്രന്റെ വിരലുകൾ അറ്റുപോയിട്ടുണ്ട്. ഗുരുതരമായി പരിക്കെറ്റ വിദ്യാർത്ഥിയെ തിരുനെൽവേലി മെഡിക്കൽ കോളേജ് ഐസിയുവിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ആക്രമണത്തിലെ മുഖ്യപ്രതി ലക്ഷ്മണൻ (19) പിടിയിലായതായി പൊലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രണ്ട് ഗ്രാമങ്ങള്‍ തമ്മിലുള്ള കബഡി മത്സരം നടന്നിരുന്നു. അരിയനാഗപുരം ഗ്രാമവും കാട്ടിയമ്മൻപുര ഗ്രാമവും തമ്മിലായിരുന്നു മത്സരം. അരിയനാഗപുരം ഗ്രാമത്തെ പ്രതിനിധീകരിച്ചത് ദളിതവിഭാഗത്തില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളായിരുന്നു. ഇവര്‍ പ്രബല ജാതിയില്‍പെട്ട ടീമിനെയാണ് പരാജയപ്പെടുത്തിയത്. ജയിച്ച സംഘത്തിന് നേതൃത്വം നല്കിയ ദേവേന്ദ്ര രാജ് എന്ന വിദ്യാര്‍ത്ഥിക്ക് നേരെയാണ് ആക്രമണമുണ്ടായത്. സ്കൂളിലേക്ക് പോകുംവഴി ബസില്‍ നിന്ന് വിളിച്ചിറക്കി വെട്ടുകയായിരുന്നു. വിദ്യാര്‍ത്ഥിയുടെ വിരലുകളറ്റു പോയി. കൂടാതെ തലയിലും ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഗുരുതരമായി വെട്ടേറ്റിട്ടുണ്ട്.
തിരുനെല്‍വെലിയിലെ സര്‍ക്കാര്‍ മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് വിദ്യാര്‍ത്ഥി. ആക്രമണത്തിന് നേതൃത്വം നൽകിയ 19കാരനെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ബാക്കി രണ്ട് പേര്‍ക്കായി തെരച്ചില്‍ നടത്തുന്നതായി പോലീസ് അറിയിച്ചു. വധശ്രമം അടക്കം ചുമത്തിയിട്ടുണ്ട്. ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേസ്ഥലത്ത് തന്നെ കബഡി മത്സരത്തില്‍ വിജയിച്ചതിന് സമാനസാഹചര്യത്തിൽ ഒരു ദളിത് വിദ്യാര്‍ത്ഥിയെ കൊലപ്പെടുത്തിയ സംഭവവുമുണ്ടായിട്ടുണ്ട്.