കളിക്കുന്നതിനിടെ മുത്തച്ഛന്റെ സ്കൂട്ടറിൽ കയറിയ നാല് വയസുകാരി അബദ്ധത്തിൽ ആക്സിലറേറ്റർ തിരിച്ചു, ദാരുണാന്ത്യം

ചെന്നൈ: മുത്തച്ഛന്റെ സ്കൂട്ടറിന്റെ ആക്സിലറേറ്റർ അബദ്ധത്തിൽ തിരിച്ച നാല് വയസുകാരി അപകടത്തിൽ ഗുരുതര പരിക്കുകളെ തുടർന്ന് മരിച്ചു. ചെന്നൈയിലെ സെയ്ദാപേട്ടിൽ കഴിഞ്ഞ ദിവസം രാത്രിയായിരുന്നു സംഭവം. കുട്ടി ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്ന് പൊലീസ് പറഞ്ഞു. തലയ്ക്കേറ്റ ഗുരുതര പരിക്കുകളാണ് മരണ കാരണമായത്. അമ്പട്ടൂരിലെ ദുരൈസ്വാമി റെഡ്ഡി സ്ട്രീറ്റ് സ്വദേശിയായ നിഹാരിക ദിനേഷ് (4) ആണ് മരിച്ചത്.
എൽകെജി വിദ്യാർത്ഥിനികളായ നിഹാരികയും ഇരട്ട സഹോദരിയും വാരാന്ത്യ അവധി ദിനത്തിൽ മുത്തച്ഛന്റെ വീട്ടിൽ എത്തിയതായിരുന്നു. രാത്രി കുട്ടികൾ വീട്ടിൽ കളിക്കുന്നതിനിടെ മുത്തച്ഛനായ റിട്ട. ബാങ്ക് ഉദ്യോഗസ്ഥൻ പത്മനാഭൻ (67) ഇവരെ സ്കൂട്ടറിൽ കയറ്റി കുറച്ച് ദൂരം കൊണ്ടുപോകാമെന്ന് സമ്മതിച്ചു. ആദ്യം നിഹാരികയുടെ ഇരട്ട സഹോദരിയെയാണ് കൊണ്ടുപോയത്. പിന്നീട് നിഹാരികയെയും കയറ്റി. യാത്ര കഴിഞ്ഞ് നിഹാരിക സ്കൂട്ടറിന്റെ മുൻവശത്തെ പ്ലാറ്റ്ഫോമിൽ നിൽക്കുകയായിരുന്നു.
സഹോദരിയെക്കൂടി സ്കൂട്ടറിലേക്ക് കയറാൻ പത്മനാഭൻ സഹായിക്കുന്നതിനിടെ മുന്നിൽ നിന്ന നിഹാരിക അബദ്ധത്തിൽ സ്കൂട്ടറിന്റെ ആക്സിലറേറ്റർ പിടിച്ച് തിരിച്ചു. മുത്തച്ഛൻ വണ്ടി ഓഫ് ചെയ്തിട്ടുണ്ടായിരുന്നില്ല. സ്കൂട്ടർ പെട്ടെന്ന് മുന്നോട്ട് നീങ്ങി. തെറിച്ചുവീണ നിഹാരികയ്ക്ക് തലയ്ക്ക് ഗുരുതര പരിക്കേറ്റു. സ്കൂട്ടറിന്റെ ഹാൻഡിൽ നെഞ്ചത്ത് തട്ടി ശക്തമായി ആഘാതമേൽക്കുകയും ചെയ്തു. പത്മനാഭൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.
അടുത്തുണ്ടായിരുന്നവർ ഓടിയെത്തി നിഹാരികയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. അവിടെ നിന്ന് പിന്നീട് മറ്റൊരു ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പരിക്കുകൾ ഗുരുതരമായിരുന്നതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചില്ല. മരണത്തിന് കാരണമാവുന്ന തരത്തിൽ അശ്രദ്ധമായി വാഹനം ഓടിച്ചതിന് ഉൾപ്പെടെ കുറ്റം ചുമത്തി മുത്തച്ഛനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൂടുതൽ അന്വേഷണം തുടരുന്നു. പത്മനാഭനോ കുട്ടികളോ ഹെൽമറ്റ് ധരിച്ചിരുന്നില്ലെന്നും എത്ര ചെറിയ ദൂരത്തേക്കുള്ള യാത്രയാണെങ്കിലും ഹെൽമറ്റ് ധരിക്കണമെന്നും പറഞ്ഞ പൊലീസ്, കുട്ടികളെ ഹെൽമറ്റ് ധരിപ്പിക്കുന്നവരുടെ എണ്ണം വളരെ കുറവാണെന്നും പറഞ്ഞു