കാട്ടാന ശല്യം ഒഴിവാക്കാൻ പ്രത്യേക പദ്ധതി തയ്യാറാക്കും; അമറിൻ്റെ കുടുംബത്തിന് സഹായധനം കൈമാറി റോഷി അഗസ്റ്റിൻ

കാട്ടാന ആക്രമണത്തില്‍ യുവാവ് മരിച്ച സംഭവത്തില്‍ മുള്ളരിങ്ങാട് കാട്ടാന ശല്യം ഒഴിവാക്കാൻ ഇടുക്കി പാക്കേജില്‍ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതി തയ്യാറാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ.കുടുംബത്തിന് സഹായധനം കൈമാറിയിട്ടുണ്ട്. അടുത്ത ഗഡു ഉടൻ തന്നെ കൈമാറും. പ്രദേശത്ത് ആർആർടിക്ക് ഉടൻ തീരുമാനമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. മുള്ളരിങ്ങാട് കാട്ടാന ആക്രമണത്തില്‍ മരിച്ച അമർ ഇലാഹിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച ശേഷമായിരുന്നു മന്ത്രിയുടെ പ്രതികരണം.ആവർത്തിക്കുന്ന വന്യജീവി ആക്രമണങ്ങളില്‍ പ്രതിഷേധിച്ച് വണ്ണപ്പുറം പഞ്ചായത്തില്‍ ഇന്ന് യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ഹർത്താലാണ്. ബിജെപിയും പ്രതിഷേധം നടത്തും. അമറിന്റെ സംസ്കാരത്തിന് ശേഷം മുള്ളരിങ്ങാട് പ്രതിഷേധ കൂട്ടായ്മയും ചേരും. മുള്ളരിങ്ങാട് പ്രദേശത്ത് ഇറങ്ങിയ കാട്ടാനകളെ അടിയന്തരമായി കാട് കയറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. സോളാർ വേലി, ആർആർടി സംഘത്തിൻ്റെ സേവനം ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങളില്‍ ഉടൻ നടപടി വേണമെന്നും ജനപ്രതിനിധികള്‍ ആവശ്യപ്പെട്ടു.