കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപ്പന നടത്തിയെന്ന് കേസ്; ജാമ്യത്തിലിറങ്ങിയയാൾ ജീവനൊടുക്കി
തൃശ്ശൂർ:കാട്ടുപന്നിയെ വേട്ടയാടി മാംസം വിൽപന നടത്തി എന്ന കേസിൽ ജാമ്യത്തിലിറങ്ങിയ പ്രതി ജീവനൊടുക്കി. ഫോറസ്റ്റ് ഉദ്യോഗസ്ഥർ അറസ്റ്റു ചെയ്തതിന് ശേഷം ജാമ്യത്തിൽ ഇറങ്ങിയ യുവാവിനെയാണ് വീടിന് സമീപം തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കാഞ്ഞിരക്കോട് വടക്കൻ വീട്ടിൽ 30 വയസ്സുള്ള മിഥുനാണ് ഇന്ന് രാവിലെ വീടിനു സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വനംവകുപ്പിനെതിരെ പ്രതിഷേധവുമായി നാട്ടുകാരുടെ രംഗത്തെത്തി.തഹസില്‍ദാര്‍ സ്ഥലത്തെത്തിയിട്ട് മൃതദേഹം ഇറക്കിയാല്‍ മതിയെന്നാണ് നാട്ടുകാരുടെ ആവശ്യം.
കഴിഞ്ഞ ചൊവ്വാഴ്ചയാണ് മിഥുന്‍ ഉള്‍പ്പെടെ മൂന്നു പേരെ വടക്കാഞ്ചേരി റെയിഞ്ച് ഫോറസ്റ്റ് ഓഫീസറുടെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്‍ഡ് ചെയ്യുകയായിരുന്നു. വ്യാഴാഴ്ച ജാമ്യത്തില്‍ ഇറങ്ങിയ മിഥുന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് വീട്ടുകാര്‍ പറയുന്നു. വെള്ളിയാഴ്ച രാവിലെ മിഥുനെ കാണാതായതിനെത്തുടര്‍ന്ന് വീട്ടുകാര്‍ നടത്തിയ പരിശോധനയിലാണ് മിഥുനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കാഞ്ഞിരക്കോട് സെന്ററില്‍ ഓട്ടോ ഡ്രൈവര്‍ ആയിരുന്നു മിഥുന്‍. വടക്കാഞ്ചേരി പോലീസ് സംഭവസ്ഥലത്തെത്തിയിട്ടുണ്ട്.



