കാൽ നിലത്ത് മുട്ടിയ നിലയില്‍; ഹോസ്റ്റലിൽ വിദ്യാര്‍ത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തിയതിൽ ദുരൂഹതയെന്ന് കുടുംബം

എറണാകുളം: കോതമംഗലം ഇന്ദിരാഗാന്ധി കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനി മാങ്കുളം സ്വദേശിനി നന്ദന ഹരിയുടെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. നന്ദനയുടെ കാല്‍ നിലത്ത് മുട്ടിയ നിലയിലായിരുന്നുവെന്നും ഇതിൽ ദുരൂഹതയുണ്ടെന്നുമാണ് കുടുംബം ആരോപിക്കുന്നത്. സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്നും കുടുംബം ആവശ്യപ്പെട്ടു.സമൂഹ്യമാധ്യമങ്ങളിൽ നന്ദന സജീവമായിരുന്നു. എന്നാല്‍ മരിക്കുന്നതിന് മുന്‍പ് ഇന്‍സ്റ്റഗ്രാമിലെ പോസ്റ്റുകളെല്ലാം നീക്കം ചെയ്ത നിലയിലാണ്. നന്ദനയുടെ മൊബൈല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, നന്ദനയ്ക്ക് ആരെങ്കിലുമായി പ്രശ്നങ്ങളുള്ളതായി അറിയില്ലെന്നും കോളജില്‍ മറ്റ് പ്രശ്നങ്ങളുണ്ടായിട്ടില്ലെന്നും അസ്വഭാവികത കാണുന്നില്ലെന്നും പ്രിന്‍സിപ്പല്‍ പറഞ്ഞു.കോളേജ് കോംപൗണ്ടിലെ ഹോസ്റ്റലിലാണ് നന്ദന താമസിച്ചിരുന്നത്. സ്റ്റഡി ലീവ് ആയതിനാല്‍ കൂടെയുള്ള കുട്ടികള്‍ വീട്ടില്‍ പോയിരുന്നു. എന്നാല്‍ ഇവരില്‍ ഒരാള്‍ തിരികെയെത്തുകയും മുറി തുറക്കാത്തതിനെ തുടര്‍ന്ന് ജനലിലൂടെ നോക്കുകയും ചെയ്തപ്പോഴാണ് ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ നന്ദനയെ കണ്ടെത്തിയത്.



