കുടിവെള്ളമില്ല നാട്ടുകാര്‍ സമരമുഖത്തേയ്ക്ക്

നഗരസഭ കൗണ്‍സിലർമാരുടെ വിമുഖതക്കെതിരെ അനിശ്ചിതകാല നിരാഹാര സമരവുമായി പ്രദേശവാസികള്‍. കട്ടപ്പന നഗരസഭ 32,33 വാർഡുകളില്‍ കുടിവെള്ളമില്ലാതെ നൂറുകണക്കിന് കുടുംബങ്ങള്‍ പ്രതിസന്ധിയില്‍.
വാർഡ് കൗണ്‍സിലർ ഇടപെടുന്നില്ലാരോപിച്ച് നാട്ടുകാരുടെ നേതൃത്വത്തില്‍ ഇന്ന് രാവിലെ നഗരസഭാ പടിക്കല്‍ നിരാഹാര സമരം നടത്തി . വിഷയത്തില്‍ ശാശ്വതമായ പരിഹാരം ഇല്ലെങ്കില്‍ വരാനിരിക്കുന്ന മുൻസിപ്പല്‍ ഇലക്ഷൻ ബഹിഷ്‌കരിക്കുമെന്നും പ്രദേശവാസികള്‍.രണ്ടുവാർഡുകളുടെ അതിർത്തി പ്രദേശമായ കല്യാണത്തണ്ടിലെ താമസക്കാരാണ് കുടിവെള്ളമില്ലാതെ ബുദ്ധിമുട്ടുന്നത്. ഇവരില്‍ ഭൂരിഭാഗവും കൂലിപ്പണിക്കാരും നിർധനരുമാണ്. വേനല്‍ക്കാലത്ത് ദൈനംദിന ആവശ്യങ്ങള്‍ക്കുള്ള വെള്ളം പോലും ലഭിക്കുന്നില്ല. ഇത് മേഖലയിലുള്ളവർ വർഷങ്ങളായി അനുഭവിക്കുന്ന ദുരവസ്ഥയാണ്. വേനല്‍ക്കാലം ആകുന്നതോടെ കുടിവെള്ളക്ഷാമം രൂക്ഷമാകുന്നു. ഇതേ തുടർന്ന് നാട്ടുകാർ ജനകീയ സമിതി രൂപീകരിക്കുകയും ഗുണഭോക്താക്കള്‍ ഒപ്പിട്ട് നഗരസഭ ചെയർപേഴ്സന് നിവേദനം നല്‍കുകയും ചെയ്തു. ഒപ്പം ജലവിഭവ മന്ത്രി റോഷി ആഗസ്റ്റിന് രണ്ട് വട്ടം നിവേദനവും നല്‍കി. എന്നാല്‍ നടപടി ഉണ്ടായില്ല. ഉയരം കൂടിയ പ്രദേശമായതിനാല്‍ കുഴല്‍ക്കിണർ കുത്തിയാലും വെള്ളം കിട്ടാത്ത സ്ഥിതിയുള്ളതിനാല്‍ കിണർ നിർമിക്കാൻ നാട്ടുകാർ പണം മുടക്കി സ്ഥലം വാങ്ങി നല്‍കാൻ തീരുമാനിച്ചിരുന്നു. തുടർന്ന് രണ്ട് കൗണ്‍സിലർമാരെയും പങ്കെടുപ്പിച്ച് ആലോചന യോഗം വിളിച്ചപ്പോള്‍ മുഖംതിരിക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കുടിവെള്ള പദ്ധതിക്കായി 5 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ടെന്നും കോട്ടിരിക്കുന്ന് ഭാഗത്ത് നഗരസഭയുടെ ഉടമസ്ഥതയിലുള്ള കുളത്തില്‍നിന്ന് വെള്ളം ലഭ്യമാക്കാമെന്നും അസിസ്റ്റന്റ് എൻജിനിയർ എസ്റ്റിമേറ്റ് തയാറാക്കി പ്രശ്നം പരിഹരിക്കാമെന്നും ഇരുവരും ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ തുടർനടപടി ഉണ്ടാകാത്തതിനാല്‍ നഗരസഭ ഓഫീസിലെത്തി വിവരം തിരക്കിയപ്പോള്‍ 5 ലക്ഷം രൂപ മറ്റൊരു പദ്ധതിക്കായി മാറ്റിയതായി അറിഞ്ഞു. തുടർന്ന് കൗണ്‍സില്‍ യോഗത്തില്‍ പ്രശ്നം പരിഹരിക്കാമെന്നുള്ള ഉറപ്പും പാഴായി.തുടർന്ന് കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ വാഹനങ്ങളില്‍ വെള്ളം എത്തിച്ചുനല്‍കാനാണ് തീരുമാനമെടുത്തത്. എന്നാല്‍ നാലും അഞ്ചും അംഗങ്ങളുള്ള ഒരുകുടുംബത്തിന് നാലുദിവസത്തിലൊരിക്കല്‍ 200 ലിറ്റർ വെള്ളം മാത്രമാണ് ലഭിക്കുന്നത്.വിലകൊടുക്കണംകുടിവെള്ളത്തിന്ഇവിടെ താമസക്കാരില്‍ കിടപ്പുരോഗികളും വയോജനങ്ങളുമുണ്ട്. പലരും വില കൊടുത്ത് കുടിവെള്ളം വാങ്ങേണ്ട ഗതികേടിലാണ്. നിർധന കുടുംബങ്ങള്‍ തലച്ചുമടായി കിലോമീറ്ററുകളോളം യാത്ര ചെയ്ത് കൊണ്ടുവരുന്ന അവസ്ഥയാണ്. കഴിഞ്ഞദിവസം പുളിക്കമാക്കല്‍ അംബിക ഇത്തരത്തില്‍നിന്നും വെള്ളം കൊണ്ടുവരുന്നതിനിടെ വീണ് പരിക്കേല്‍ക്കുകയും ചെയ്തു.തിരഞ്ഞെടുപ്പ്ബഹിഷ്ക്കരിക്കുംശുദ്ധജല ക്ഷാമത്തിന് അടിയന്തര പരിഹാരമുണ്ടാകണമെന്നാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ രൂപം കൊണ്ട സമര സമിതിയുടെ ആവശ്യം.ശാശ്വതമായ പരിഹാരം ഉണ്ടായില്ലെങ്കില്‍ വരാനിരിക്കുന്ന മുൻസിപ്പല്‍ ഇലക്ഷൻ ബഹിഷ്‌കരിക്കും എന്നും സമരസമിതി അംഗങ്ങളായ അരുണ്‍കുമാർ കെ ടി, ഷൈജു രാജു, സാബു വാസുദേവൻ, സന്തോഷ് ശക്തീശ്വരത്ത്, സെല്‍വി കുമരേശൻ, വല്‍സമ്മ സഹദേവൻ, സിനിമോള്‍ കെ ടി, സന്തോഷ് രാജൻ, പ്രിൻസ് വർഗീസ് എന്നിവർ പറഞ്ഞു.