കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു.

തൊടുപുഴ: കുടുംബശ്രീ മുഖേന നടപ്പാക്കുന്ന കേരള ചിക്കൻ പദ്ധതിക്ക് ജില്ലയില്‍ തുടക്കമാകുന്നു. കോഴിയിറച്ചി കുറഞ്ഞ വിലയ്ക്കു ലഭ്യമാക്കുന്ന സർക്കാർ പദ്ധതിയാണ് കേരള ചിക്കൻ.സംസ്ഥാനത്തു പല ജില്ലകളിലും നടപ്പാക്കിയിരിക്കുന്ന പദ്ധതിയില്‍ കൂടുതല്‍ സംരംഭകരെ ഉള്‍പ്പെടുത്തുന്നതിന്‍റെ ഭാഗമായാണ് ഇടുക്കിയിലും പദ്ധതി ആരംഭിക്കുന്നത്. ആദ്യഘട്ടമായി സംരഭകർക്കുള്ള പരിശീലന പരിപാടി ആറിനു രാവിലെ പത്തിന് ചെറുതോണി ടൗണ്‍ഹാളില്‍ നടക്കും. ഫാം നടത്തുന്നതിനാവശ്യമായ ശാസ്ത്രീയ പരിശീലനം ഇവർക്കു നല്‍കും. സർക്കാരിന്‍റെ നൂറു ദിന കർമ പരിപാടിയുടെ ഭാഗമായാണ് സംസ്ഥാനത്ത 11 ജില്ലകളില്‍ ആദ്യഘട്ടത്തില്‍ പദ്ധതി ആരംഭിച്ചത്. ഇപ്പോള്‍ ഇടുക്കി, വയനാട്, കാസർഗോഡ് ജില്ലകളിലാണ് പദ്ധതി ആരംഭിക്കുന്നത്. കോഴികളെ വളർത്തി നല്‍കുന്നതിലൂടെ കുടുംബശ്രീയില്‍ അംഗങ്ങളായ സ്ത്രീകള്‍ക്ക് സ്ഥിര വരുമാനം നേടാവുന്ന പദ്ധതിയാണ് ഇതെന്ന് അധികൃതർ അറിയിച്ചു. 1,000 മുതല്‍ 10,000 വരെ കോഴിക്കുഞ്ഞുങ്ങളെ വളർത്താൻ പര്യാപ്തമായ സ്ഥല സൗകര്യമാണ് പദ്ധതിക്കായി തയാറാക്കേണ്ടത്. സംരംഭകർക്ക് ഒരു ദിവസം പ്രായമായ കോഴിക്കുഞ്ഞുങ്ങള്‍, മരുന്ന്, തീറ്റ എന്നിവ സൗജന്യമായി നല്‍കും. കോഴികളെ വളർത്താനാവശ്യമായ കൂട് കുടുംബശ്രീ തയാറാക്കി നല്‍കും. വളർച്ചയെത്തിയ ഇറച്ചിക്കോഴികളെ കുടുംബശ്രീ ബ്രോയ്‌ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കന്പനി മുഖേന തിരികെ വാങ്ങി കുടുംബശ്രീ വനിതകള്‍ നടത്തുന്ന കേരള ചിക്കൻ വിപണനശാല വഴി വില്‍പന നടത്തും. ഇപ്പോള്‍ കോഴിയിറച്ചി ഉപയോഗിച്ചുള്ള മൂല്യ വർധിത ഉത്പന്നങ്ങളും വിപണിയിലെത്തിക്കുന്നുണ്ട്. നാല്‍പതു ദിവസം വളർച്ചയെത്തുന്പോഴാണ് കോഴികളെ തിരിച്ചെടുക്കുന്നത്. 10,000 കോഴിയെ വളർത്തുന്ന സംരംഭകന് എല്ലാ ചെലവുകളും കഴിഞ്ഞ ഒന്നര ലക്ഷത്തോളം രൂപ വരുമാനം ലഭിക്കുമെന്ന് കുടുംബശ്രീ അധികൃതർ പറഞ്ഞു. നിലവില്‍ സ്വന്തം നിലയ്ക്ക് ബ്രോയ്‌ലർ ഫാം നടത്തുന്നവർക്കും പുതുതായി ഫാം ആരംഭിക്കുവാൻ താത്പര്യമുള്ളവർക്കും പദ്ധതിയുടെ ഗുണഭോക്താവാകാം.