കെഎം എബ്രഹാമിന് കുരുക്ക്; എക്സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനം നിയമവിരുദ്ധം; അമികസ് ക്യൂറി

അമികസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍
കൊച്ചി: മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ എം എബ്രഹാമിന് കുരുക്ക് മുറുകുന്നു. കെ ഡിസ്‌കിലെ എക്‌സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തേക്കുള്ള നിയമനം നിയമവിരുദ്ധമാണെന്ന് അമികസ് ക്യൂറി റിപ്പോർട്ട്. എക്‌സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനത്തിരുന്ന് നല്‍കിയ എല്ലാ ഉത്തരവുകളും നിയമ വിരുദ്ധമാണെന്നും കണ്ടെത്തൽ. സാധാരണ രീതിയിൽ സര്‍ക്കാരിനായി ഉത്തരവില്‍ ഒപ്പിടാന്‍ എക്‌സ് ഒഫിഷ്യോ സെക്രട്ടറിക്ക് അധികാരമില്ല.
ഇല്ലാത്ത സ്ഥാനത്തേക്കാണ് കെഎം എബ്രഹാമിന്റെ നിയമനമെന്ന് അമികസ് ക്യൂറി കണ്ടെത്തി. എക്‌സ് ഒഫിഷ്യോ സെക്രട്ടറി സ്ഥാനം വഹിക്കേണ്ടത് ഐഎഎസ് കേഡര്‍ ഉദ്യോഗസ്ഥന്‍ ആണെന്നും എന്നാൽ വിരമിച്ചയാളെ എക്‌സ് ഒഫിഷ്യോ സെക്രട്ടറിയാക്കിയാണ് നിയമവിരുദ്ധ പ്രവത്തനം നടത്തിയത് എന്നും അമികസ് ക്യൂറി കണ്ടെത്തി.
ഇക്കാര്യത്തില്‍ സര്‍ക്കാരിന്റെ വിശദീകരണം തേടണമെന്നും അമികസ് ക്യൂറി ഹൈക്കോടതിയില്‍ വ്യക്തമാക്കി.ഹൈക്കോടതിയിലാണ് കെഎം എബ്രഹാമിനെതിരെ അമികസ് ക്യൂറി റിപ്പോര്‍ട്ട് നല്‍കിയത്. അതേസമയം അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ കെ എം എബ്രഹാമിനെതിരെ സിബിഐ ഇന്ന് കേസെടുത്തിട്ടുണ്ട്. അഴിമതി നിരോധന നിയമത്തിലെ വകുപ്പ് പ്രകാരമാണ് കേസ്. ഹൈക്കോടതി ഉത്തരവ് പ്രകാരമാണ് നടപടി. കേസിന്റെ എഫ്ഐആർ ഇന്ന് സിബിഐ കോടതിയിൽ സമർപ്പിക്കും.