സീറ്റിൽ ഭക്ഷണം വീണതിന് പിന്നാലെ യുവാവിനെ തല്ലിക്കൊന്ന് ബസ് ഡ്രൈവറും സഹായികളും

ദില്ലി: ബസിലെ സീറ്റിൽ ഭക്ഷണം വീണതിന്റെ പേരിൽ യാത്രക്കാരനെ തല്ലിക്കൊന്നു. വടക്ക് കിഴക്കൻ ദില്ലിയിലാണ് സംഭവം. ഞായറാഴ്ചയാണ് സംഭവം. മനോജ് എന്നയാളെയാണ് ബസിലെ ഡ്രൈവറും രണ്ട് സഹായികളും ചേർന്ന് ക്രൂരമായി മർദ്ദിച്ച് കൊലപ്പെടുത്തിയത്. അക്രമത്തിനിടെ കൊല്ലപ്പെട്ട യുവാവിന്റെ സ്വകാര്യ ഭാഗങ്ങളിൽ കമ്പി കുത്തികയറ്റാനും അക്രമികൾ ശ്രമിച്ചതായാണ് പൊലീസ് വിശദമാക്കുന്നത്. അക്രമണത്തിന് പിന്നാലെ അബോധാവസ്ഥയിലായ യുവാവിനെ ഭാവന ഫ്ലൈ ഓവറിന് സമീപത്തായി ഉപേക്ഷിച്ച ശേഷം സംഘം സ്ഥലത്ത് നിന്ന് മുങ്ങുകയായിരുന്നു. സംഭവത്തിൽ സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്, രണ്ട് പേർക്കായുള്ള തെരച്ചിൽ ഊർജ്ജിതമാക്കിയിരിക്കുകയാണ്.
നരേല സ്വദേശിയായ മനോജ് കാറ്ററിംഗ് മേഖലയിലായിരുന്നു ജോലി ചെയ്തിരുന്നത്. കഴിഞ്ഞ ദിവസം മനോജും സഹപ്രവർത്തകൻ ദിനേശും സുൽത്താൻപൂരിലെ ഒരു വിവാഹ ചടങ്ങ് കഴിഞ്ഞ് മടങ്ങുകയായിരുന്നു. വിവാഹ പരിപാടിക്ക് ശേഷം അവശേഷിച്ചിരുന്ന കുറച്ച് ഭക്ഷണം ഇവർ വീട്ടിലേക്കായി ഇവർക്കൊപ്പം കരുതിയിരുന്നു. ഇതിൽ അൽപം സീറ്റിലായതാണ് അക്രമത്തിന് പ്രേരകമായത്. സീറ്റിൽ ഭക്ഷണം വീണതിന് പിന്നാലെ ദിനേശിനെ റോഡിൽ ഇറക്കി വിട്ട സംഘം മനോജിനോട് ഷർട്ട് ഉപയോഗിച്ച് സീറ്റ് വൃത്തിയാക്കാൻ ആവശ്യപ്പെട്ടാണ് മർദ്ദനം തുടങ്ങിയത്.
അസഭ്യം പറഞ്ഞും കയ്യിൽക്കിട്ടിയതെല്ലാം എടുത്തുമായിരുന്നു ആക്രമണം, സീറ്റ് വൃത്തിയാക്കുന്നതിനിടയിലായിരുന്നു ആക്രമണം. സംഭവത്തിൽ അന്വേഷണം തുടരുന്നതായാണ് പൊലീസ് വിശദമാക്കുന്നത്. റോഡിലൂടെ പോയ ആളുകളാണ് മനോജ് അവശനിലയിൽ കിടക്കുന്നത് കണ്ടതിന് പിന്നാലെ പൊലീസിനെ വിവരം അറിയിച്ചത്. ആന്തരിക മുറിവുകളും സ്വകാര്യ ഭാഗങ്ങളിലെ പരിക്കുകളുമാണ് മരണകാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ.