കെ.എസ്.ആര്.ടി.സി. ബസുകള് ഇനി സുന്ദരന്‍മാരാകും; ആനവണ്ടികളെ കളറാക്കാൻ പുതിയ സംവിധാനങ്ങള്‍ വരുന്നു

ചെളിയും പൊടിയും നിറഞ്ഞ കെ.എസ്.ആര്.ടി.സി. ബസുകള് ഇനി സുന്ദരന്മാരാകും. ബസുകള് കഴുകാന് കൂടുതല് ഓട്ടോമാറ്റിക് ബസ് വാഷിങ് സംവിധാനം കെ.എസ്.ആര്.ടി.സി. ഒരുക്കുന്നു. ഇതിനുള്ള താല്പ്പര്യപത്രം ക്ഷണിച്ചു. ടെന്ഡര് നടപടികളിലേക്ക് കടക്കുമ്ബോള് മാത്രമേ ഏതൊക്കെ ഡിപ്പോകളില് ഈ സംവിധാനം വരൂ എന്ന കാര്യത്തില് വ്യക്തതയുണ്ടാകു.നേരത്തെ തിരുവനന്തപുരം പാപ്പനംകോടുള്ള ഡിപ്പോയില് യന്ത്രവല്കൃത ബസ് കഴുകല് യൂനിറ്റ് പരീക്ഷണാടിസ്ഥാനത്തില് സ്ഥാപിച്ചിരുന്നു. ഇത് വിജയമായതോടെയാണ് കൂടുതല് സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നത്. മൂന്നു മിനിറ്റുകൊണ്ട് ബസ് വൃത്തിയാക്കാനാകുന്ന സംവിധാനമാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. ബസിന്റെ രണ്ടുവശങ്ങള് മാത്രമാണ് യന്ത്രം വൃത്തിയാക്കുക.ബസിന്റെ ഇരുവശത്തുമായി സമാന്തരമായി നീങ്ങുന്ന രണ്ടുതൂണുകളില് വെള്ളം ചീറ്റുന്ന നോസിലുകളും പോളിത്തീന് ബ്രഷുകളുമുണ്ട്.. രണ്ടുതവണ നീങ്ങുമ്ബോള് ബസ് വൃത്തിയാകും. എന്നാല് ഇപ്പോള് താല്പ്പര്യപത്രം ക്ഷണിച്ചിരിക്കുന്നത് ബസിന്റെ നാലുവശവും മുകള്ഭാഗവും യന്ത്രസംവിധാനത്തോട് കഴുകാന് കഴിയുന്ന യന്ത്ര സംവിധാനമുള്ള കമ്ബനികളില് നിന്നാണ്. ബസ് കഴുകാന് 200 ലിറ്റര് വെള്ളത്തില് കൂടുതലാകാന് പാടില്ല, ഉപയോഗിച്ച വെള്ളം വീണ്ടും ഉപയോഗിക്കാന് കഴിയുന്ന സംവിധാനം വേണം, എന്നിവയാണ് കെ.എസ്.ആര്.ടി.സി മുന്നോട്ടുവച്ചിരിക്കുന്ന നിര്ദേശങ്ങള്.